തിരുവനന്തപുരം: ഇറാനിലെ ജയിലിൽ നിന്നും മോചിതരായി നാട്ടിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളെ കണ്ട് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. അഞ്ച് തെങ്ങിലെ മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പള്ളി വികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
രാവിലെയോടെയായിരുന്നു സന്ദർശനം. ഇറാൻ ജയിലിൽ നിന്ന് മോചനം സാധ്യമാക്കിയ വിദേശകാര്യസഹമന്ത്രിക്ക് നന്ദിസൂചകമായി മൽസ്യത്തൊഴിലാളികൾ വാച്ച് സമ്മാനിച്ചു. സ്‌നേഹോപഹാരം സ്വീകരിച്ച മന്ത്രി, വാച്ച് ഇടവകാംഗമായ മറ്റൊരു തൊഴിലാളിക്ക് നൽകി. ഇറാനിലെ അനുഭവങ്ങളും ഇന്ത്യൻ എംബസിയുടെ ഇടപെടലും രക്ഷപെട്ടവർ മന്ത്രിയോട് വിവരിച്ചു. തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഏറെനേരം ചിലവഴിച്ച് ആണ് മുരളീധരൻ മടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് സമയോചിത ഇടപെടൽ നടത്തിയതിന് പള്ളി വികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ വിദേശകാര്യസഹമന്ത്രിക്ക് നന്ദി പറഞ്ഞു.
യു.എ.ഇ.യിലെ അജ്മാനിൽനിന്ന് മത്സ്യബന്ധനത്തിനുപോയ അഞ്ചുതെങ്ങ് സ്വദേശികളെ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ഇറാൻ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വി.മുരളീധരൻ നേരിട്ടിടപെട്ട് ആണ് ഇവരുടെ മോചനം സാധ്യമാക്കിയത്.
Discussion about this post