ക്വാലാലംപൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനകത്ത് മറന്നുവച്ച് മാതാവിന് ലഭിച്ചത് കുഞ്ഞിന്റെ ചേതനയറ്റ ശരീരം. കാൻസ്ലർ തവാൻകു മുഹ്രിസ് യുകെഎം ആശുപത്രിയിലെ ഡോക്ടറായ അമ്മയാണ് പാർക്കിംഗിലെ കാറിൽ കുഞ്ഞിനെ മറന്നുവച്ചത്. ഡേകെയറിലാക്കി ആശുപത്രിയിൽ ഡ്യൂട്ടിക്ക് കയറാൻ ആയിരുന്നു അമ്മയുടെ തീരുമാനം.
എന്നാൽ പിൻസീറ്റിൽ ബേബി സീറ്റിൽ സീറ്റ് ബെൽറ്റ് ഒക്കെയിട്ട് കുഞ്ഞിനെ കിടത്തി. ആശുപത്രിയുടെ പാർക്കിംഗിൽ കാർ വച്ച് അമ്മ ഡ്യൂട്ടിക്ക് കയറി. വൈകുന്നേരം ഡേകെയറിൽ കുഞ്ഞിനെ എടുക്കാൻ പോയതായിരുന്നു. എന്നാൽ നഴ്‌സറിയിൽ എത്തിയപ്പോൾ കുഞ്ഞില്ല. ഭർത്താവ് ഈ കാര്യം വിളിച്ച് പറഞ്ഞപ്പോഴാണ് കുഞ്ഞിനെ കാറിൽ കിടത്തിയ കാര്യം ഡോക്ടർ ഓർത്തത്.
ഉടനെ കാറിൽ പരിശോധന നടത്തിയപ്പോൾ പിൻസീറ്റിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ സിപിആർ നൽകി ആശുപത്രിയിലെ എമർജൻസി യൂണിറ്റിലേക്ക് മാറ്റി. ആറുമിനിറ്റോളം സിപിആർ നൽകിയെങ്കിലും കുഞ്ഞ് നേരത്തെ തന്നെ മരിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തും.









