ന്യൂഡൽഹി: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പലസ്തീന്റെ ഭാഗം പറഞ്ഞ് സിപിഐഎം. ഇസ്രയേലിനെ വിമർശിച്ചാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര കരാർ പാലിക്കാൻ ഇസ്രയേൽ തയ്യാറാകണം. തീവ്ര വലതുനേതാവായ ബെന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിന്റെ കടന്നാക്രമണങ്ങളിൽ പലസ്തീനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 40 കുട്ടികൾ ഉൾപ്പെടെ 248 പേർക്കാണ് ജീവൻ നഷ്ടമായതെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചു.
‘ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും അപലപിക്കുന്നു. അക്രമണങ്ങളെ യുഎൻ തടയിടണം. പലസ്തീനികളുടെ നിയമാനുസൃതമായ അവകാശങ്ങൾ യുഎൻ ഉറപ്പാക്കണം.’ പലസ്തീൻ ഭൂമികളിലെ എല്ലാ ഇസ്രയേലി അനധികൃത കുടിയേറ്റങ്ങളും അധിനിവേശവും പിൻവലിക്കുകയും വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
അതേസമയം ഹമാസ് ഇസ്രയേൽ യുദ്ധത്തിന്റെ ഒന്നാം ദിനം ജീവൻ നഷ്ടമായത് 480ഓളം പേർക്ക്. ഹമാസിന്റെ ആക്രമണത്തിൽ 250നടുത്ത് മനുഷ്യർ കൊല്ലപ്പെട്ടെന്ന് ഇസ്രായേലും, ഇസ്രായേലിന്റെ തിരിച്ചടിയിൽ 230 ഓളം പേർ കൊല്ലപ്പെട്ടെന്ന് പലസ്തീനും പറയുന്നു.
Discussion about this post