വയനാട്: കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യത്തെ തുടർന്ന് കമ്പമലയിൽ സുരക്ഷ ശക്തം. പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണമാണ് പ്രദേശത്ത് നടത്തുന്നത്. ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് കമ്യൂണിസ്റ്റ് ഭീകരർ കമ്പമലയിൽ എത്തിയത്. ഇവർ ഇവിടെ തന്നെ തുടരുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേ തുടർന്നാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്. സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി തമിഴ്‌നാടിന്റെയും കർണാടകയുടെയും സഹായം തേടാനും ആലോചനയുണ്ട്. ഇരു സംസ്ഥാനങ്ങളുമായി ചേർന്ന് പരിശോധനയും ഹെലികോപ്റ്റർ പട്രോളിംഗും നടത്തുമെന്നാണ് സൂചന.
സെപ്തംബർ 29 നായിരുന്നു കമ്പമലയിൽ ആദ്യമായിട്ട് കമ്യൂണിസ്റ്റ് ഭീകരർ എത്തിയത്. കെഎഫ്ഡിസി ഓഫീസിൽ എത്തിയ ഇവർ പോസ്റ്ററുകൾ പതിപ്പിക്കുകയും ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഇവിടെ കമ്യൂണിസ്റ്റ് ഭീകരർ എത്തുകയായിരുന്നു. വീടുകൾ സന്ദർശിച്ച ശേഷം ഇവർ മടങ്ങി. പിന്നീടും സമാനമ രീതിയിൽ രണ്ട് തവണ കൂടി വീടുകൾ സന്ദർശിക്കുകയായിരുന്നു. അവസാനം എത്തിയപ്പോൾ സംഘം പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും തകർത്തു. ഇതേ തുടർന്നായിരുന്നു സുരക്ഷ ശക്തമാക്കിയത്.
Discussion about this post