തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രാനുമതി ലഭിച്ചില്ല. ഇതോടെ ഒക്ടോബർ 19 ന് സൗദിയിൽ ആരംഭിക്കേണ്ട ലോക കേരളസഭ മേഖലാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി. അഞ്ച് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര മുടങ്ങുന്നത്. ഇതിൽ രണ്ട് യാത്രകൾ മുടങ്ങിയത് കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ്. ഒന്ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ മുഖ്യമന്ത്രി വേണ്ടെന്ന് വച്ചു.
ജൂണിൽ ലോകകേരളസഭ മേഖലാ സമ്മേളനത്തിനായി യുഎസ് സന്ദർശിച്ച മുഖ്യമന്ത്രി, ക്യൂബയും ദുബായിയും സന്ദർശിച്ചശേഷമാണ് മടങ്ങിയെത്തിയത്. 12 ദിവസമെടുത്ത ഈ യാത്രയാണ് മുഖ്യമന്ത്രിയുടെ ഒടുവിലത്തെ വിദേശയാത്ര.
യുഎസ് മേഖലാ സമ്മേളനത്തിന് നേരത്തെ കേന്ദ്രാനുമതി വാങ്ങിയ സർക്കാർ, സൗദിയുടെ കാര്യത്തിൽ ആ ആസൂത്രണം നടത്തിയില്ലെന്നാണു സൂചന. ഒക്ടോബർ 17ന് സൗദിയിലേക്ക് നിശ്ചയിച്ച യാത്രയ്ക്കായി സെപ്റ്റംബർ 9നാണ് സംസ്ഥാനം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് അനുമതി തേടിയത്. സമ്മേളന തീയതി നിശ്ചയിച്ച ശേഷമാണ് കേന്ദ്രവുമായി പ്രാഥമിക ആശയവിനിമയം നടത്തിയത്. ഇതും കേന്ദ്രാനുമതി ലഭിക്കാൻ തടസ്സമായെന്നാണ് സൂചന.
Discussion about this post