ന്യൂഡൽഹി: ഐഎസ്ആർഒയ്ക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ നിലയം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നിർണായക നിർദ്ദേശങ്ങളാണ് ഐഎസ്ആർഒയ്ക്ക് പ്രധാനമന്ത്രി നൽകിയിട്ടുള്ളത്. ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നിരുന്നു. ഇതിലാണ് ഐഎസ്ആർഒയിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
2040 ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരിയെ അയക്കാനാണ് നിലവിൽ രാജ്യം ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി നമുക്ക് ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ ( ഇന്ത്യൻ സ്‌പേസ് സ്റ്റേഷൻ) നിർമ്മിക്കണം. 2035 ൽ ഇത് യാഥാർത്ഥ്യമാക്കണം. മറ്റ് നിർണായക പദ്ധതികളും വിജയകരമായി നടപ്പിലാക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഐഎസ്ആർഒയുടെ ദൗത്യങ്ങൾ സംബന്ധിച്ച രൂപ രേഖ ഐഎസ്ആർഒ കേന്ദ്രത്തിന് മുൻപാകെ സമർപ്പിച്ചു. ചാന്ദ്രയാൻ ദൗത്യത്തിന്റെ അടുത്ത സീരിസ്, പുതിയ ലോഞ്ച് പാഡിന്റെ നിർമ്മാണം എന്നിവ അടക്കമുള്ളവയുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമേ 20 ഓളം പരീക്ഷണങ്ങളുടെ വിവരങ്ങളും ഉൾപ്പെടുന്നു.
അടുത്തിടെയാണ് ചാന്ദ്രയാൻ മൂന്ന് ദൗത്യം രാജ്യം വിജയകരമായി പൂർത്തിയാക്കിയത്. അടുത്ത വർഷം മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതിയ്ക്ക് വേണ്ടിയാണ് രാജ്യം ഒരുങ്ങിയിരിക്കുന്നത്. ഇത് വിജയിച്ചാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിച്ചതിന് ഇന്ത്യയും സ്ഥാനം പിടിക്കും.
Discussion about this post