ഇസ്ലാമാബാദ്: ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തിവച്ച് പാകിസ്താന്റെ ദേശീയ വിമാന കമ്പനിയായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. വിമാനങ്ങൾക്ക് ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനെ തുടർന്നാണ് സർവ്വീസുകൾ നിർത്തിവച്ചത്. 48 വിമാനങ്ങൾ സർവ്വീസ് അവസാനിപ്പിച്ചതായി പിഐഎ വ്യക്തമാക്കി.
13 ആഭ്യന്തര സർവ്വീസുകളുൾപ്പെടെയാണ് നിർത്തിവച്ചത്. ഇന്ധനങ്ങൾ ഇല്ലാത്തതിനാൽ 12 വിമാനങ്ങൾ വൈകി സർവ്വീസ് നടത്തി. റദ്ദാക്കിയ വിമാനത്തിലെ യാത്രികർക്കായി മറ്റ് വിമാനങ്ങളിൽ അധികൃതർ സൗകര്യം ഒരുക്കുന്നുണ്ട്. വരും ദിവസങ്ങളിലും സമാനമായി വിമാനങ്ങൾ റദ്ദാക്കാനാണ് സാദ്ധ്യത.
പാകിസ്താൻ സ്റ്റേറ്റ് ഓയിലാണ് പിഐഎയുടെ വിമാനങ്ങൾക്കായി ഇന്ധനം നൽകാറുള്ളത്. എന്നാൽ വൻതുക പിഐഎ കുടിശ്ശിക വരുത്തിയിരുന്നു. ഇത് നൽകാത്തതിനെ തുടർന്നാണ് വിമാനങ്ങൾക്ക് ആവശ്യമായ ഇന്ധനം ലഭിക്കാതായത്.
ഇന്ധനം ഇല്ലാത്തതിനാലും സാങ്കേതിക തകരാറുകളെ തുടർന്നും വിമാന സർവ്വീസുകൾ നിർത്തിവയ്ക്കുകയാണെന്ന് പിഐഎ വക്താവ് അറിയിച്ചു. ചെറിയ അളവിൽ ഇന്ധനം മാത്രമാണ് നിലവിൽ ഉള്ളത്. ഇത് എല്ലാ സർവ്വീസുകൾക്കും പര്യാപ്തമല്ല. ഇതേ തുടർന്നാണ് സർവ്വീസുകൾ വെട്ടിച്ചുരുക്കിയത്. ചില സർവ്വീസുകൾ റീ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി.
Discussion about this post