ന്യൂയോർക്ക്: ഹമാസ് സമാനതകളില്ലാത്ത പ്രാകൃത ഭീകര സംഘടനയെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേൽ. ഇസ്രയേലിൽ ഹമാസ് നടത്തിയത് 9/11നേക്കാൾ നിഷ്ഠുരമായ ഭീകരാക്രമണമാണെന്ന് യുഎന്നിലെ ഇസ്രയേലിന്റെ സ്ഥിരം പ്രതിനിധി ഗീലാദ് എർദൻ പറഞ്ഞു.
ഹമാസിനെ എത്രയും വേഗം ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും ഇസ്രയേൽ യുഎന്നിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദശാബ്ദങ്ങൾക്കിടയിൽ നടന്ന ഏറ്റവും പ്രാകൃതമായ ഭീകരാക്രമണമായിരുന്നു ഹമാസ് അഴിച്ചു വിട്ടത്. അതിന്റെ നടുക്കുന്ന ഓർമ്മകൾ ഒരിക്കലും ഇസ്രയേൽ മറക്കില്ല. നാസികളേക്കാൾ ക്രൂരന്മാരാണ് ഹമാസെന്നും ഇസ്രയേൽ പറഞ്ഞു.
നിരവധി സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. ചിലരുടെ തല വെട്ടി. ചിലരെ ജീവനോടെ ചുട്ടുകൊന്നു. 1400 നിഷ്കളങ്കരായ ഇസ്രയേലികളെയാണ് ഹമാസ് അതിക്രൂരമായി കൊന്നു തള്ളിയത്.
കുരുന്നുകളോടും അക്രമികൾ കരുണ കാട്ടിയില്ല. പിഞ്ചു കുഞ്ഞുങ്ങൾ അമ്മമാരുടെ കണ്മുന്നിൽ കശാപ്പ് ചെയ്യപ്പെട്ടു. ഇവയെല്ലാം കുറ്റകരമായ തീവ്രവാദ ഗൂഢാലോചനയുടെ ഫലമായിരുന്നു. അബദ്ധത്തിലായിരുന്നില്ല, മനപ്പൂർവമായിരുന്നു. എർദൻ രോഷം പൂണ്ടു.
ഹമാസ് ബോധപൂർവം സാധാരണക്കാരെ ആക്രമിച്ചു. ഹമാസും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും ഗീലാദ് എർദൻ പറഞ്ഞു.
പലസ്തീനികൾക്ക് മാനുഷിക സേവനങ്ങൾ നൽകുന്നതിൽ വിരോധമില്ല. എന്നാൽ ഹമാസ് എന്ന ഭീകരതയിൽ നിന്നും ഗാസയെ മോചിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ മൗനം കുറ്റകരമാണെന്നും ഇസ്രയേൽ വ്യക്തമാക്കി.
18 വർഷങ്ങൾക്ക് മുൻപ് ഇസ്രയേൽ ഗാസയിൽ നിന്നും സ്വമേധയാ പിന്മാറിയതാണ്. എന്നാൽ അതിന് ശേഷം ഗാസയിലെ ജനങ്ങൾ ഹമാസിനെ തിരഞ്ഞെടുത്തു. ഈ നടപടിയാണ് ഗാസയെ യുദ്ധത്തിന്റെ തുരുത്താക്കി മാറ്റിയതെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി.
ഗാസയിൽ സാധരണക്കാർ കൊല്ലപ്പെടണം എന്നത് ഹമാസിന്റെ ആവശ്യമാണ്. അങ്ങനെ സംഭവിച്ചാൽ മാത്രമേ അവർക്ക് ഇരവാദം മുഴക്കി ന്യായീകരണങ്ങൾ നടത്താൻ സാധിക്കൂ. ഇത് പലസ്തീൻ ജനത എന്ന് തിരിച്ചറിയുന്നുവോ, അന്നേ കാര്യങ്ങൾ ശരിയായ രീതിയിൽ മുന്നോട്ട് പോകൂവെന്നും ഇസ്രയേൽ വ്യക്തമാക്കി.
Discussion about this post