തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന സ്വകാര്യ കമ്പനി ഐജിഎസ്ടി നൽകിയോ എന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി ജിഎസ്ടി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് ജിഎസ്ടി വകുപ്പ് നൽകിയ മറുപടി. വ്യക്തികളുടെ സ്വകാര്യത മാനിച്ചുകൊണ്ടാണ് വിവരങ്ങൾ നൽകാത്തത് എന്നാണ് വകുപ്പ് നൽകുന്ന വിശദീകരണം.
കരിമണകൽ കമ്പനിയിൽ നിന്നും സേവനം ഇനത്തിൽ 1.72 കോടി രൂപയാണ് എക്‌സ ലോജിക് കൈപ്പറ്റിയിരുന്നത്. ഈ തുകയ്ക്ക് വകുപ്പിന് ഐജിഎസ്ടി കമ്പനി നൽകിയിരുന്നോ എന്നാണ് വിവരാവാകശ നിയമ പ്രകാരം നൽകിയ അപേക്ഷയിലെ ചോദ്യം. കേരള സ്വതന്ത്ര തൊഴിലാളി യൂണിയൻ നേതാവ് സെബാസ്റ്റിൻ പാലത്തറയാണ് അപേക്ഷ നൽകിയത്. എന്നാൽ വ്യക്തികളുടെ സ്വകാര്യത മാനിച്ച് ഇതിന് മറുപടി നൽകാൻ കഴിയില്ലെന്ന് ആയിരുന്നു ജിഎസ്ടി വകുപ്പ് നൽകിയ മറുപടി.
അപേക്ഷ വിവരാവകാശത്തിന്റെ പരിധിയിൽ വരില്ല. വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 (1) (e) പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന വിവരങ്ങൾ കൈമാറാൻ സാധിക്കില്ലെന്നുമായിരുന്നു ജിഎസ്ടി വകുപ്പ് പറയുന്നത്.
കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയത് ചട്ടവിരുദ്ധമായിട്ടാണെന്നാണ് ഉയരുന്ന ആരോപണം. ഇതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ ധനമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതി മന്ത്രി നികുതി വകുപ്പിന് കൈമാറി എങ്കിലും നടപടിയുണ്ടായില്ല. ഇതിൽ വിമർശനം ഉയരുമ്പോഴാണ് ഐജിഎസ്ടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജിഎസ്ടി വകുപ്പ് മറുപടി നൽകാതിരിക്കുന്നത്.
Discussion about this post