തിരുവനന്തപുരം: കിണറിന്റെ കൈവരിയിൽ ഇരുന്ന് കളിക്കവെ പന്ത്രണ്ട് കാരി അൻപത് അടി താഴ്ചയുള്ള കിണറിലേക്ക് വീണു. എന്നാൽ ഇത്രയേറെ ആഴമുള്ള കിണറായിട്ടും ഭാഗ്യമെന്നോണം കുട്ടി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വെങ്ങാനൂർ സ്വദേശിനി സുനിതയുടെ മകൾ അനാമിക (12) യാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പരിക്കുകൾ ഇല്ലെന്നും സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിലായിരുന്നു സംഭവം. കല്ലുവെട്ടാൻ കുഴിയിൽ വാടക കെട്ടിടത്തിലാണ് അനാമികയുടെ അമ്മ സുനിതയുടെ കട. സുനിത കട തുറക്കാനെത്തിയപ്പോൾ അനാമികയും കൂടെയുണ്ടായിരുന്നു. ഇതിനിടെ കടയുടെ സമീപത്തുള്ള കിണറിൻറെ കൈവരിയിൽ കുട്ടി ഇരുന്നു കളിക്കുകയായിരുന്നു. രണ്ടടിയോളം ഉയരത്തിൽ കിണറിന് കൈവരിയുണ്ട്. കിണറിന്റെ മുക്കാൽ ഭാഗവും കോൺക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയനിലയിലുമാണ്. കിണറിന്റെ വക്കിലിരുന്ന് ബലൂൺ വച്ച് കളിക്കുകയായിരുന്ന കുട്ടി കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് നിലവിളിച്ച അമ്മയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. ഉടൻതന്നെ നാട്ടുകാർ രക്ഷപ്രവർത്തനത്തിനുള്ള ശ്രമം ആരംഭിച്ചു.
അടച്ചിട്ട കിണറിനുള്ളിലെ വെളിച്ചക്കുറവും തുടക്കത്തിൽ രക്ഷാദൗത്യത്തിന് തടസമായി. എന്നാൽ കഴുത്തറ്റം വെള്ളത്തിലായ കുട്ടി കിണറിനുള്ളിലെ പെപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു. കിണറിനുള്ളിൽ നിന്ന് കുട്ടിയുടെ പ്രതികരണം കേട്ട നാട്ടുകാർ പിടിച്ച് നിൽക്കാൻ ഒരു കയർ കൂടി താഴെക്ക് ഇട്ടു കൊടുത്ത് ധൈര്യം നൽകി. ഇതിനിടയിൽ വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഇരുളടഞ്ഞ കിണറിൽ വായു സഞ്ചാരം സുഗമമാക്കാനുള്ള ശ്രമം ഫയർ ഫോഴ്സ് നടത്തി. തുറന്ന് വച്ച ഒരു ഓക്സിജൻ സിലിണ്ടർ കയറിൽ കെട്ടി കിണറിനുള്ളിലേക്ക് ഇറക്കി. തുടർന്ന് ടോർച്ചിന്റെ വെളിച്ചത്തിൽ ഫയർമാൻ രാജീവ് ഏറെ സാഹസപ്പെട്ട്കിണറിൽ ഇറങ്ങി പൈപ്പിലും കയറിലുമായി പിടിച്ച് കിടന്ന കുട്ടിയെ വലയ്ക്കുള്ളിലാക്കി കരക്ക് കയറ്റി വിഴിഞ്ഞം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.













Discussion about this post