ന്യൂഡൽഹി : പ്രതിരോധ ബന്ധം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിച്ച് സൗഹൃദം ശക്തമാക്കി ഇന്ത്യയും ഇറ്റലിയും. 2026-27 വർഷത്തേക്കുള്ള ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സമുദ്ര സുരക്ഷ, സൈനിക സഹകരണം, വ്യാവസായിക പങ്കാളിത്തം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗുഡോ ക്രോസെറ്റോയുടെ ഇന്ത്യ സന്ദർശന വേളയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്.
ഭാരതത്തിന്റെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയും ഇറ്റലിയുടെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ട് പ്രതിരോധരംഗത്ത് പുതിയ പദ്ധതികൾ പൂർത്തിയാക്കാൻ ആണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. പുതിയ കരാർ പ്രകാരം ഇരുരാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതാണ്. കര, നാവിക, വ്യോമസേനകൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസങ്ങളും പരിശീലന പരിപാടികളും വർദ്ധിപ്പിക്കും. ഗുരുഗ്രാമിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ – ഇന്ത്യൻ ഓഷ്യൻ റീജിയൻ വഴി സമുദ്ര സുരക്ഷാ വിവരങ്ങളും തത്സമയം കൈമാറും. കൃത്യമായ ഇടവേളകളിൽ ഇരുരാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചകൾ ഉറപ്പാക്കുമെന്നും ധാരണ പത്രത്തിൽ വ്യക്തമാക്കുന്നു.
കൂടാതെ, ഇറ്റാലിയൻ കപ്പൽ നിർമ്മാണ ഭീമനായ ഫിൻകാന്തിയേരി ഇന്ത്യൻ കപ്പൽശാലകളുമായി ചേർന്ന് പ്രവർത്തിക്കാനും ധാരണയായി. ഇന്ത്യൻ കോസ്റ്റ് ഗാർഡിന് വേണ്ടി അത്യാധുനിക കപ്പലുകൾ നിർമ്മിക്കുന്നതിനും ഗ്രീൻ പ്രൊപ്പൽഷൻ, ആന്റി ഡ്രോൺ സാങ്കേതികവിദ്യകൾ ഉൾപ്പെടെ വികസിപ്പിക്കുന്നതിനും തീരുമാനമായി. ചർച്ചയ്ക്കിടെ ഇന്ത്യയുടെ സുരക്ഷാ ആശങ്കകളും രാജ്‌നാഥ് സിംഗ് ഉന്നയിച്ചു. ഇറ്റലിയുടെ സെൻസിറ്റീവ് പ്രതിരോധ സാങ്കേതികവിദ്യകൾ പാകിസ്ഥാന്റെ കൈകളിൽ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.









