ചെർപ്പുളശേരി: സിപിഎം പുതിയതായി നിർമിച്ച പാർട്ടി ഓഫീസിലേക്ക് വഴി ഒരുക്കാൻ ക്ഷേത്ര ഭൂമി കൈയ്യേറിയതായി പരാതി. പാലക്കാട് ചെർപ്പുളശേരി തൂത തെക്കുംമുറിയിലാണ് സംഭവം. മലബാർ ദേവസ്വം ബോർഡിന് കീഴിലുളള തൂത ഭഗവതി ക്ഷേത്രഭൂമി കൈയ്യേറി പാർട്ടി ഓഫീസിലേക്ക് വഴി ഒരുക്കിയെന്ന പരാതിയുമായി ഭക്തർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹർജി പരിഗണിച്ച കോടതി ക്ഷേത്ര ഭൂമിയിലൂടെ പാർട്ടി ഓഫീസിലേക്ക് വഴി ഒരുക്കരുതെന്നും നിർദ്ദേശിച്ചു. പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് കോടതി നിർദ്ദേശം ഉളളതിനാൽ മറ്റൊരു വഴിയിലൂടെ എത്തി ഉദ്ഘാടനം നടത്തി മടങ്ങുകയായിരുന്നു.
പുതിയ കെട്ടിടത്തിലേക്ക് വഴി വെട്ടിയതിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുളള തെളിവുകളുമായിട്ടാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശം ഉള്ളതിനാൽ ദേവസ്വം ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തുണ്ടായിരുന്നു.
തൂത തെക്കുംമുറിയിലെ പി രാമകൃഷ്‌ണേട്ടൻ സ്മാരക മന്ദിരത്തിലേക്കാണ് ക്ഷേത്ര ഭൂമി കൈയ്യേറി സിപിഎം നേതാക്കൾ വഴിയൊരുക്കിയെന്ന ആക്ഷേപം ഉയരുന്നത്. നേരത്തെ മുതൽ തർക്കം നിലനിൽക്കുന്നത് പരിഗണിച്ചായിരുന്നു കോടതിയുടെ നിർദ്ദേശം.
Discussion about this post