ന്യൂഡൽഹി : ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാൻ രാജാവുമായി ചർച്ച നടത്തി. മാനുഷിക വിഷയങ്ങൾ പരിഹരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കാനും സംയുക്ത നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തതായി മോദി എക്സിൽ കുറിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും വിലയിരുത്തിയതായി നരേന്ദ്രമോദി അറിയിച്ചു. സാധാരണക്കാർ മരിച്ചുവീഴുന്നതിലുള്ള ആശങ്കയും ഇരു രാജ്യങ്ങളും പങ്കുവച്ചു.
അതേ സമയം ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ നടപടി മൂന്നുമാസം വരെ നീണ്ടേക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കിയത്. ഹമാസിനെ ഇല്ലാതാക്കിയെ നടപടികള്‍ അവസാനിപ്പിക്കുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ വ്യോമസേനയുടെ നടപടികള്‍ സംബന്ധിച്ച് വിലയിരുത്താന്‍ എത്തിയതായിരുന്നു യോവ് ഗാലന്റ്. അതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇസ്രയേൽ സൈന്യം ഗാസയിൽ കടന്നുകഴിഞ്ഞു. ടാങ്കുകളും കാലാൾപ്പടയുമായി ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിൻറെ ആക്രമണം .ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരെ കണ്ടെത്തുക എന്ന ദൗത്യവും സൈനിക നീക്കത്തിന് പിന്നിലുണ്ടെന്ന് ഇസ്രയേൽ അറിയിച്ചു. 24 മണിക്കൂറിനിടെ ഹമാസിന്റെ 20 കേന്ദ്രങ്ങളിലേക്കാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്.








