കോഴിക്കോട് : കുറ്റ്യാടിയിൽ പോലീസുകാരൻ സുധീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. ജോലി സമ്മർദ്ദമാണ് ആത്മഹത്യയ്ക്കുള്ള കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.സുധീഷ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാതായതും സംശയത്തിനിടയാക്കുന്നുണ്ട്.
ഇന്നലെ വൈകുന്നേരമാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സുധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ ജോലിക്കിടയിലാണ് സുധീഷിനെ കാണാതാവുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പാർക്കിംഗ് ഏരിയായിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം സംഭവം നടന്ന സ്ഥലത്തുനിന്നും മാറ്റുന്നത് നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഉന്നതപോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ തടഞ്ഞത്.ഇൻക്വസ്റ്റ് നടപടികൾ രാത്രിയിൽ തന്നെ നടത്തിയതിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ ആരോപണം. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു എന്നാൽ പിന്നീട് കാണാതായതിലും ദുരൂഹത ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
കുറ്റ്യാടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ സംഘത്തിൽ സുധീഷും ഉണ്ടായിരുന്നു. പിന്നീട് ഈ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള രേഖകൾ കൈമാറിയിരുന്നില്ല. രേഖകൾ തയ്യാറാക്കി നല്കാൻ സുധീഷിനെയാണ് ചുമതപ്പെടുത്തിയിരുന്നത്.എന്നാൽ രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. അതിൽ സുധീഷ് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു. കേസിനെ ചൊല്ലി ഇന്നലെ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനുമായി വാക്കുതർക്കം ഉണ്ടായി. കേസിൽ സുധീഷിന്റെ ഭാഗത്തു വീഴ്ച ഉണ്ടായതായി ഡി വൈ എസ് പി സംസാരിച്ചെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്. എന്നാൽ സ്റ്റേഷനിൽ ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്
Discussion about this post