കാബൂൾ: വർണവെറിക്കും വംശീയതയ്ക്കും യുദ്ധത്തിനും ഭീകരതയ്ക്കുമൊക്കെ എതിരായ സന്ദേശങ്ങളായി മാറിയ വിഖ്യാത ചരിത്രം കായിക രംഗത്തിനുണ്ട്. ജെസി ഓവൻസും ലൂക്ക മോഡ്രിച്ചും, പ്രവേശനം നിഷേധിക്കപ്പെട്ട ക്രിക്കറ്റിന്റെ മെക്കയിൽ നിന്നും ലോക കിരീടവുമായി മടങ്ങിയ കപിലിന്റെ ചെകുത്താന്മാരുമൊക്കെ ആഗോള കായിക ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഏടുകളായി നമുക്ക് മുന്നിലുണ്ട്. യുദ്ധാനന്തര കാലത്ത് സമാധാന നയതന്ത്രത്തിന്റെ ഭാഗമായി പാകിസ്താനിൽ പോയി ടെസ്റ്റ്, ഏകദിന പരമ്പരകളുമായി മടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ആർക്കാണ് മറക്കാൻ സാധിക്കുക?
ഇത്തരത്തിൽ, ക്രിക്കറ്റ് എന്ന ഗെയിമിന്റെ ഏറ്റവും നവീനവും പ്രശോഭിതവുമായ രാഷ്ട്രീയ മുഖമായി മാറുകയാണ്, രണ്ട് വിശ്വചാമ്പ്യന്മാരെ നിഷ്പ്രഭരാക്കി ലോകകപ്പ് ക്രിക്കറ്റിൽ ശിരസ്സുയർത്തി നിൽക്കുന്ന അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും മുൻ ചാമ്പ്യന്മാരായ പാകിസ്താനെയും ആധികാരികമായി തന്നെയാണ് അഫ്ഗാൻ ടീം പരാജയപ്പെടുത്തിയത്.
2000ന് ശേഷം മാത്രം ലോക ക്രിക്കറ്റിൽ ഔപചാരികമായി അരങ്ങേറിയ അഫ്ഗാനിസ്ഥാൻ, ചുരുങ്ങിയ കാലം കൊണ്ട് കളിക്കളത്തിൽ നേടിയ വളർച്ച അഭൂതപൂർവമാണ്. യോഗ്യതാ റൗണ്ട് പോലും കടക്കാതെ ഒരു കാലത്ത് ക്രിക്കറ്റിന്റെ പ്രചണ്ഡ രൂപമായിരുന്ന വിൻഡീസും പരിചയ സമ്പന്നരായ സിംബാബ്വെയും കാലിടറി വീണിടത്താണ്, ബോംബുകളും ഷെല്ലുകളും ശിഥിലമാക്കിയ ഒരു രാജ്യത്തിന്റെ വിദൂര പ്രതീക്ഷകളും പേറിയെത്തിയ ഈ അഫ്ഗാനിസ്ഥാൻ ടീമിന്റെ കുതിപ്പ്.
ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ വിജയം ലോകമെമ്പാടും ആഘോഷിക്കുമ്പോൾ, ബുദ്ധിജീവികൾ എഴുതി തള്ളിയ ക്രിക്കറ്റ് എന്ന ഗെയിമിന്റെ മാനവിക മുഖം കൂടിയാണ് ആഘോഷിക്കപ്പെടുന്നത്. കഠിനാദ്ധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായ അഫ്ഗാൻ ടീമിന് ഇന്ത്യ എന്ന ക്രിക്കറ്റ് മഹാമേരു നൽകുന്ന തണലും ചെറുതല്ല. ഭീകരാക്രമണങ്ങൾ തരിപ്പണമാക്കിയ അഫ്ഗാൻ ടീമിന് ഹോം ഗ്രൗണ്ടായി ലഖ്നൗ ഏകനാ സ്റ്റേഡിയം നൽകി ഒപ്പം നിൽക്കുകയാണ് ബിസിസിഐ. അഫ്ഗാനിസ്ഥാനിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ ചുമതലയും ഇന്ത്യയാണ് ഏറ്റെടുത്തിരിക്കുന്നത്. ഐപിഎൽ എന്ന ലോകവേദി വളർത്തിയെടുത്ത പ്രതിഭകളായ റാഷിദ് ഖാനും മുഹമ്മദ് നബിയും മുജീബ് ഉർ റഹ്മാനും റഹ്മാനുള്ള ഗുർബാസും ഒക്കെയാണ് അഫ്ഗാൻ നിരയുടെ കരുത്തും കാതലും. അജയ് ജഡേജയെ പോലെയുള്ള മുൻ ഇന്ത്യൻ സൂപ്പർ താരത്തിന്റെ ഉപദേശങ്ങളും ടീമിന് കരുത്താകുന്നു.
അഫ്ഗാനിസ്ഥാൻറ്റെ പാകിസ്ഥാനെതിരായ മത്സരം ഹോട്ട്സ്റ്റാറിലൂടെ കോടിക്കണക്കിന് പ്രേക്ഷകരാണ് കണ്ടത്. മത്സര വിജയത്തിന് ശേഷം അഫ്ഗാൻ ടീമിനൊപ്പം മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ നൃത്തം ചെയ്ത വീഡിയോയും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യ ഞങ്ങളുടെ സെക്കൻഡ് ഹോമാണെന്നും ഇന്ത്യൻ ആരാധകർ നൽകുന്ന പിന്തുണ അതുല്യമാണെന്നും അഫ്ഗാൻ താരങ്ങൾ കണ്ഠമിടറി പറയുമ്പോൾ, ഇന്ത്യയിൽ ഹേറ്റേഴ്സ് ഇല്ലാത്ത ടീമായി അഫ്ഗാനിസ്ഥാൻ മാറുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിൽ മതരാഷ്ട്രീയത്തിന്റെ കെട്ടുകാഴ്ചകളെ അവഗണിക്കുന്നിടത്ത് അഫ്ഗാനിസ്ഥാൻ പാകിസ്താനും ബംഗ്ലാദേശിനും മാതൃകയാകുന്നു.
നൃത്തം ചെയ്യുന്നതും പാട്ട് പാടുന്നതും ഔദ്യോഗികമായി താലിബാൻ ഭരണകൂടം വിലക്കിയ അഫ്ഗാനിസ്ഥാനിൽ, സ്വന്തം ടീമിന്റെ വിജയം പാട്ടും നൃത്തവുമായാണ് ആരാധകർ ആഘോഷിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ താലിബാൻ മടിക്കുന്നതിന് പിന്നിൽ, ക്രിക്കറ്റ് നൽകുന്ന ജനകീയ ഐക്യം ഒരു വലിയ ഘടകമാണ്. മഴ കാത്ത് കഴിഞ്ഞിരുന്ന മരുഭൂമിയിൽ ലഭിച്ച അപ്രതീക്ഷിത മഴക്കാലം പോലെയാണ് അഫ്ഗാൻ തെരുവുകൾ ഈ വിജയത്തെ കൊണ്ടാടുന്നത്. ടെലിവിഷനിലും പൊതുവേദികളിലും സിനിമാ തിയേറ്ററുകളിലും താലിബാൻ വിലക്കിയ വിനോദ മാർഗം ക്രിക്കറ്റിലൂടെ ഒരു ജനത സ്വയം തുറന്നിട്ട് ആഹ്ലാദിക്കുന്നു. ഇവിടെ ക്രിക്കറ്റ് മാനവികതയുടെ രാഷ്ട്രീയം പറയുന്നു.
Discussion about this post