കൊച്ചി: മലയാളിയുടെ കപട പുരോഗമനവാദത്തെയും രാഷ്ട്രീയ പ്രബുദ്ധതയെയും മതേതരത്വത്തെയും നിശിതമായി വിമർശിക്കുന്ന നിരവധി മേഗാഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ മാദ്ധ്യമ പ്രവർത്തകനാണ് രഞ്ജി പണിക്കർ. സാധാരണക്കാരൻ അധികാര കേന്ദ്രങ്ങളോട് ചോദിക്കാൻ ആഗ്രഹിച്ച, എന്നാൽ ഭയപ്പെട്ട ചോദ്യങ്ങൾ വെള്ളിത്തിരയിൽ അദ്ദേഹം ഭരത്ചന്ദ്രൻ ഐ പി എസിനെ കൊണ്ടും ജോസഫ് അലക്സ് ഐ എ എസിനെ കൊണ്ടും സക്കീർ അലി ഹുസൈനെ കൊണ്ടും ചോദിപ്പിച്ച് കൈയ്യടി വാങ്ങി.
ഇപ്പോൾ മലയാളിയുടെ കപട സ്ത്രീപക്ഷ വാദത്തെയും പൊളിറ്റിക്കൽ കറക്ട്നസിനെയും നിശിതമായി വിമർശിക്കുകയാണ് അദ്ദേഹം. ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്ന മലയാളം വെബ് സീരീസിന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് രൺജി പണിക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്.
സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കാൻ സംവരണം നൽകേണ്ടുന്ന അവസ്ഥയിൽ ജീവിക്കുന്ന ഒരു സമൂഹത്തിൽ ഇരുന്നാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. ഇവിടെ എന്ത് തരം പൊളിറ്റിക്കൽ കറക്ട്നസിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? ഏറ്റവും പുരോഗമന പാർട്ടി എന്ന് അവകാശപ്പെടുന്നവരുടെ പോളിറ്റ് ബ്യൂറോയിൽ എത്ര സ്ത്രീകളുണ്ടെന്ന് രൺജി പണിക്കർ ചോദിച്ചു.
ഇവിടെ എത്ര തവണ സ്ത്രീ മുഖ്യമന്ത്രിമാർ ഉണ്ടയിട്ടുണ്ട്? ഗുജറാത്തിലും ഗോവയിലും യുപിയിലും തമിഴ്നാട്ടിലും വനിതാ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. ഏറ്റവും പുരോഗമിച്ച സമൂഹം എന്ന് പറയുന്നത് നമ്മളാണ്. നമുക്ക് എത്ര വനിതാ മന്ത്രിമാർ ഉണ്ടെന്ന് രൺജി പണിക്കർ ചോദിച്ചു. പൊളിറ്റിക്കൽ കറക്ട്നസുകാരാണ് ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതെന്നും രൺജി പണിക്കർ പറഞ്ഞു.
Discussion about this post