എറണാകുളം: കളമശ്ശേരിയിൽ പ്രാർത്ഥനയ്ക്കിടെ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടത്തിയത് തമ്മനം സ്വദേശി മാർട്ടിൻ. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ പോലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും ശാസ്ത്രീയ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് സ്‌ഫോടനം നടത്തിയത് മാർട്ടിനാണെന്ന് സ്ഥിരീകരിച്ചത്. യഹോവ സഖ്യവുമായി മാർട്ടിന് ദീർഘ നാളായി അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. ഇതാണ് സ്‌ഫോടനത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ഇന്റർനെറ്റ് വഴിയാണ് ഇയാൾ ബോംബുണ്ടാക്കാൻ പഠിച്ചത്. ദീർഘകാലമായി ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇയാൾ ഇന്റർനെറ്റിൽ പരിശോധന നടത്തിവരികയായിരുന്നു. റിമോർട്ട് ഉപയോഗിച്ച് ആയിരുന്നു ഇയാൾ ട്രിഗർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചിട്ടുണ്ട്.
എങ്ങനെയാണ് കൃത്യം നടത്തിയത് എന്നതിന്റെ ചിത്രങ്ങളും ഡൊമിനിക് മാർട്ടിന്റെ ഫോണിൽ ഉണ്ട്. 9.40 നാണ് ഇയാൾ കൺവെൻഷൻ സെന്ററിലേക്ക് എത്തുന്നത്. തുടർന്ന് രണ്ട് ഐഇഡി ബോക്‌സിലാക്കി വയ്ക്കുന്നു. ഇതിന് ശേഷം അവിടെ നിന്നും അൽപ്പം മാറി റിമോർട്ട് ഉപയോഗിച്ച് ട്രിഗർ ചെയ്യുന്നു. സ്‌ഫോടനം ഉണ്ടായതോടെ ഇയാൾ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.












