തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ സംവിധായകൻ എം.എ നിഷാദ് പരിഹസിച്ചെന്ന് നടൻ ബാല. ഇതിൽ സംവിധായകൻ മാപ്പ് പറയണമെന്നും ബാല ആവശ്യപ്പെട്ടു. നിഷാദ് നല്ല വ്യക്തിയാണ്. എങ്കിലും ചാനൽ ചർച്ചയിൽ താൻ പറയുന്നത് മുഴുവനും കേൾക്കാതെ ആദ്യം മുതൽ തന്നെ പരിഹസിച്ച് ചിരിച്ചത് ശരിയായില്ലെന്നും ബാല പറഞ്ഞു.
നിഷാദുമായി വളരെ അടുത്ത ബന്ധമാണ്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അപ്പോഴും നല്ല പെരുമാറ്റം ആയിരുന്നു. എന്നാൽ ചാനൽ ചർച്ചയിലുണ്ടായ അദ്ദേഹത്തിന്റെ പെരുമാറ്റത്തോട് യോജിക്കാൻ കഴിയില്ല. താൻ പറയുന്നത് കേട്ട് മനസ്സിലാകാതെ ആയിരുന്നു അദ്ദേഹം പരിഹസിച്ച് ചിരിച്ചത്. അശ്വന്ത് കോക്ക് എന്നയാളുടെ പേര് പോലും താൻ പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് താൻ പാരലൽ ലോകത്ത് ആണ് എന്ന് അദ്ദേഹം പറഞ്ഞതെന്ന് മനസ്സിലായില്ലെന്നും ബാല കൂട്ടിച്ചേർത്തു.
ഗർഭിണിയായ പെൺകുട്ടി പ്രസവിച്ച് കുഞ്ഞുണ്ടാകുന്നത് പോലെയാണ് സിനിമ എന്ന് പറയാനാണ് താൻ ഉദ്ദേശിച്ചത്. എന്നാൽ അതിന് മുൻപേ അദ്ദേഹം ചിരിക്കാൻ തുടങ്ങി. ചർച്ചയ്ക്കിടെ ഇവർ ചിരിക്കുന്നത് കാണാൻ കഴിഞ്ഞില്ല. കണ്ടിരുന്നു എങ്കിൽ അപ്പോൾ തന്നെ ചോദിച്ചേനെ. പരിഹസിച്ച് ചിരിച്ചതിൽ നിഷാദ് മാപ്പ് പറയണം എന്നും ബാല ആവശ്യപ്പെട്ടു.












