ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. കേസിലെ കുറ്റപത്രത്തിൽ നിരവധി തവണ ഇഡി കെജ്രിവാളിന്റെ പേര് പരാമർശിച്ചിട്ടുണ്ട്. 2021-22ലെ മദ്യനയം തയ്യാറാക്കുന്നതിന് മുന്നോടിയായി പ്രതികൾ കെജ്രിവാളുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു.
മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി കെജ്രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിൽ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന. വിവാദ മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാർട്ടിയും മനീഷ് സിസോദിയ ഉൾപ്പടെയുള്ളവരും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് അന്വേഷണ ഏജൻസികൾ നേരത്തേ കണ്ടെത്തിയിരുന്നു.
മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായതോടെ ഫെബ്രുവരി 28ന് തന്നെ മനീഷ് സിസോദിയ ഡൽഹി ക്യാബിനറ്റിൽ നിന്നും രാജി വെച്ചിരുന്നു. 2021 നവംബർ 17നാണ് വിവാദ മദ്യനയം ഡൽഹി സർക്കാർ നടപ്പിലാക്കിയത്. എന്നാൽ അഴിമതി ആരോപണത്തെ തുടർന്ന് 2022 സെപ്റ്റംബറിൽ സർക്കാർ മദ്യനയം പിൻവലിച്ചിരുന്നു. വിവാദ മദ്യനയപ്രകാരം വ്യാപാരികളുടെ മാർജിൻ 5 ശതമാനത്തിൽ നിന്നും 12 ശതമാനമായി ഉയർന്നിരുന്നു. ഇത് അഴിമതിയുടെ ഭാഗമായിരുന്നു എന്നാണ് സിബിഐയും ഇഡിയും കണ്ടെത്തിയിരിക്കുന്നത്.
അഴിമതിയെ തുടർന്ന് അനർഹർക്കും മദ്യലൈസൻസ് ലഭിച്ചുവെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഡൽഹി സർക്കാർ, എല്ലാം സംസ്ഥാനത്തിന്റെ എക്സൈസ് വരുമാനം ഉയർത്താനാണ് എന്ന വാദമാണ് ആവർത്തിക്കുന്നത്.
അതേസമയം കെജ്രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതിരെ ആം ആദ്മി പാർട്ടി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബിജെപി സർക്കാരിന്റെ വേട്ടയാടൽ നയത്തിന്റെ ഭാഗമാണ് നടപടി എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.
Discussion about this post