ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയ്ക്ക് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ. തെലങ്കാന സ്വദേശി ഗണേഷ് രമേഷ് വൻപർദ്ദി ആണ് അറസ്റ്റിലായത്. ഇ-മെയിലിലൂടെയാണ് ഗണേഷ് അംബാനിയുടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
മൂന്ന് തവണയാണ് യുവാവ് അംബാനിയ്ക്ക് ഇ മെയിൽ സന്ദേശം അയച്ചത്. നാന്നൂറ് കോടി രൂപ വേണമെന്ന് ആയിരുന്നു ആവശ്യം. സന്ദേശം വന്ന ഇ-മെയിൽ ഐഡി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.
ഒക്ടോബർ 27നായിരുന്നു മുകേഷ് അംബാനിയ്ക്ക് ആദ്യമായി ഭീഷണി സന്ദേശം ലഭിച്ചത്. 20 കോടി രൂപ നൽകണമെന്നും അല്ലെങ്കിൽ കൊന്നു കളയുമെന്നുമായിരുന്നു ഭീഷണി. അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ആയിരുന്നു ഇ മെയിൽ എത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പിറ്റേന്ന് 200 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ മെയിൽ സന്ദേശം. തിങ്കളാഴ്ചയായിരുന്നു അവസാനമായി അദ്ദേഹത്തിന് ഭീഷണി സന്ദേശം വന്നത്. ഇതിന് പിന്നാലെ നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് ഗണേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
കോടതിയിൽ ഹാജരാക്കിയ ഗണേഷിനെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.










