പശ്ചിമേഷ്യൻ യുദ്ധം ഇറാന്റെ ഭരണകൂടത്തെ അടിമുടി പിടിച്ചുലയ്ക്കുമ്പോൾ സുപ്രധാന വെളിപ്പെടുത്തലുമായി ഇസ്രായേൽ. ഇറാന്റെ സുരക്ഷാ തന്ത്രങ്ങളുടെ സൂത്രധാരനും ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു. ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമേനിക്കും പിൻഗാമി മോജ്തബ ഖമേനിക്കും പിന്നാലെ ലാരിജാനിയും ഇല്ലാതായതോടെ ഇറാന്റെ നേതൃനിര പൂർണ്ണമായും തകർന്നുവെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ ഇസ്രായേലിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ലാരിജാനിയുടെ എക്‌സ് (X) അക്കൗണ്ടിൽ അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത് വലിയ ദുരൂഹതയ്ക്കും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. മാർച്ച് 4-ന് യുഎസ് അന്തർവാഹിനി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ നാവികരെ അനുസ്മരിച്ചുകൊണ്ടുള്ളതാണ് ഈ കുറിപ്പ്.
ഫെബ്രുവരി 28-ന് ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്റെ യഥാർത്ഥ നിയന്ത്രണം 67-കാരനായ ലാരിജാനിയുടെ കൈകളിലായിരുന്നു. ഖമേനിയുടെ മകൻ മോജ്തബ ഖമേനി ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾക്കിടയിൽ ലാരിജാനിയായിരുന്നു രാജ്യത്തിന്റെ സുരക്ഷാ നീക്കങ്ങൾ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ മറ്റൊരു മുതിർന്ന കമാൻഡർ ഗുലാംറേസ സുലൈമാനിയും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലാരിജാനിയുടെ വധവാർത്തയും വരുന്നത്. അമേരിക്കയുമായുള്ള ആണവ ചർച്ചകളിൽ ഇറാനെ നയിച്ചിരുന്ന ലാരിജാനി ഖമേനിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അമേരിക്ക 10 മില്യൺ ഡോളർ (ഏകദേശം 92 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ ഈ നിർണ്ണായക നീക്കം.
ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള കുടുംബമായ ‘ഇറാനിലെ കെന്നഡികൾ’ (Kennedys of Iran) എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടുംബത്തിൽ നിന്നുള്ളയാളാണ് ലാരിജാനി. മൂന്ന് തവണ ഇറാൻ പാർലമെന്റ് സ്പീക്കറായും സാംസ്കാരിക മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-കളിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലൂടെ (IRGC) കരിയർ ആരംഭിച്ച അദ്ദേഹം ഇറാന്റെ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഇസ്രായേലിനും അമേരിക്കയ്ക്കും “മറക്കാനാവാത്ത പാഠം” പഠിപ്പിക്കുമെന്ന് ലാരിജാനി അവസാനമായി നൽകിയ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടാൽ അത് ഇറാൻ ഭരണകൂടത്തിന് ഏൽക്കുന്ന ഏറ്റവും വലിയ ആഘാതമായിരിക്കും. എന്നാൽ പുറത്തുവന്ന കുറിപ്പ് ലാരിജാനി ജീവനോടെയുണ്ടെന്നുള്ള സൂചനയാണോ അതോ ഇറാൻ നടത്തുന്ന തന്ത്രപരമായ നീക്കമാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.












