നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ നിർണ്ണായക നീക്കവുമായി നടി ലക്ഷ്മി പ്രിയ. ട്വന്റി ട്വന്റി (Twenty 20) സ്ഥാനാർത്ഥിയായി ജനവിധി തേടാനൊരുങ്ങുകയാണ് താരം. നിലവിൽ താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മി പ്രിയയുടെ സ്ഥാനാർത്ഥിത്വം പെരുമ്പാവൂരിലെ മത്സരചിത്രം അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാരും ഏറ്റുമാനൂരിൽ നടി വീണ നായരും മത്സരിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയയുടെ കടന്നുവരവ്.
ബിജെപിയോടുള്ള തന്റെ ആഭിമുഖ്യം മുൻപ് പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ലക്ഷ്മി പ്രിയ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പരാജയം സംഭവിച്ചപ്പോൾ താരം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വലിയ രീതിയിൽ വൈറലായിരുന്നു. ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ തന്റെ വോട്ട് ബിജെപിക്കായിരിക്കുമെന്നും എന്നും താനൊരു ‘സംഘപുത്രി’ ആയിരിക്കുമെന്നുമാണ് ലക്ഷ്മി അന്ന് പ്രഖ്യാപിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എബിവിപി സ്ഥാനാർത്ഥിയായി മത്സരിച്ച ഓർമ്മകളും താരം പങ്കുവെച്ചിരുന്നു. തന്റെ പ്രസ്ഥാനത്തെ ആരൊക്കെ വിട്ടുപോയാലും താൻ ഉറച്ചുനിൽക്കുമെന്ന ലക്ഷ്മിയുടെ ഉറച്ച നിലപാടുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് അന്ന് ലഭിച്ചത്.
ലക്ഷ്മി പ്രിയയെപ്പോലെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള ഒരാൾ പെരുമ്പാവൂരിൽ സ്ഥാനാർത്ഥിയാകുന്നത് ട്വന്റി ട്വന്റിക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്. സിനിമാ മേഖലയിലെ തിരക്കുകൾക്കിടയിലും സാമൂഹിക വിഷയങ്ങളിൽ കൃത്യമായി ഇടപെടുന്ന ലക്ഷ്മി പ്രിയയ്ക്ക് മണ്ഡലത്തിൽ സ്വീകാര്യത ലഭിക്കുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.











