ഡൽഹി: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കൻ ഓൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന ലേബലും പേറിയാണ് മാത്യൂസിന്റെ മടക്കം. എന്നാൽ മാത്യൂസിന്റെ പുറത്താകലിന് കാരണമായ ബംഗ്ലാദേശ് ക്യാപ്ടൻ ഷക്കീബ് അൽ ഹസന്റെ അപ്പീൽ മാന്യന്മാരുടെ കളി എന്ന വിശേഷണമുള്ള ക്രിക്കറ്റിന് അപഖ്യാതി ഉണ്ടാക്കി എന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ നിരീക്ഷണം.
ശ്രീലങ്കൻ ഇന്നിംഗ്സിലെ ഇരുപത്തിനാലാം ഓവറിലായിരുന്നു മാത്യൂസിന്റെ വിവാദ പുറത്താകൽ. സദീര സമരവിക്രമ പുറത്തായതിന് ശേഷം ക്രീസിൽ എത്തിയ മാത്യൂസിന്റെ ഹെൽമെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയിരുന്നു. ഈ ഹെൽമെറ്റ് മാറ്റാൻ മാത്യൂസ് സമയം എടുത്തതോടെ, ടൈം ഔട്ട് നിയമ പ്രകാരം ബൗളർ ഷക്കീബ് അൽ ഹസൻ അപ്പീൽ ചെയ്തു. ഇത് അമ്പയർ മറെ ഇരാസ്മസ് അനുവദിക്കുകയായിരുന്നു.
ക്രീസിൽ എത്തിയാൽ മൂന്ന് മിനിറ്റിനുള്ളിൽ ബാറ്റ്സ്മാൻ ആദ്യ പന്ത് നേരിടാൻ തയ്യാറാകണം എന്നതാണ് ടൈം ഔട്ട് നിയമം. ലോകകപ്പിൽ ഈ സമയ പരിധി രണ്ട് മിനിറ്റാണ്. ഈ സമയ പരിധി മാത്യൂസ് മറികടന്നതോടെയാണ് ഷക്കീബ് അപ്പീൽ ചെയ്തത്.
ഔട്ട് വിധിക്കപ്പെട്ടതോടെ, തന്റെ ഭാഗം വിശദീകരിക്കാൻ മാത്യൂസ് ശ്രമം നടത്തി. എന്നാൽ അമ്പയർ അത് അംഗീകരിച്ചില്ല. തുടർന്ന് ഷക്കീബിനോട് മാത്യൂസ് അപ്പീൽ പിൻവലിക്കാൻ നേരിട്ട് അഭ്യർത്ഥിച്ചു. ഷക്കീബ് പുഞ്ചിരിയോടെ ഇത് നിഷേധിച്ചതോടെ, നിരാശനായി മാത്യൂസ് കളം വിടുകയായിരുന്നു.
മാത്യൂസിനെതിരെ അപ്പീൽ ചെയ്ത ഷക്കീബിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. ഷക്കീബ് ചെയ്തത് ക്രിക്കറ്റ് നിയമ പ്രകാരം ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കളിയുടെ മാന്യതയ്ക്ക് നിരക്കുന്ന പ്രവൃത്തി അല്ല ഷക്കീബിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് മറുപക്ഷത്തിന്റെ വാദം.
അതേസമയം ചരിത് അസലങ്കയുടെ സെഞ്ച്വറിയുടെ കരുത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ഭേദപ്പെട്ട സ്കോർ കണ്ടെത്തി. അസലങ്ക 108 റൺസ് എടുത്ത് പുറത്തായപ്പോൾ, ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിന് ഓൾ ഔട്ട് ആയി. ബംഗ്ലാദേശിന് വേണ്ടി തൻസീം ഹസൻ സകീബ് 3 വിക്കറ്റ് വീഴ്ത്തി.
Discussion about this post