എറണാകുളം: സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്‌ക്കെതിരെ സംവിധായകൻ ഷാജി കൈലാസ്. താനും സുരേഷ് ഗോപിയുമായുള്ളത് വർഷങ്ങളായി തുടരുന്ന ആത്മബന്ധം ആണെന്നും, അദ്ദേഹത്തെ നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയൊക്കെ പണിപ്പെട്ടാലും ഈ ആത്മബന്ധം നശിപ്പിക്കാൻ സാധിക്കില്ലെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായെന്ന് അദ്ദേഹം പറഞ്ഞു. ഒന്നോർക്കുക.. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാമെന്നും ഷാജി കൈലാസ് വ്യക്തമാക്കി.
അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിന് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മീഷണർ എന്ന സിനിമയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമയും യാഥാർത്ഥ്യവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നുവെന്ന് ഷാജി കൈലാസ് പറഞ്ഞു എന്ന തരത്തിലായിരുന്നു വ്യാജ വാർത്ത. താൻ ഇക്കാര്യം പല തവണ സുരേഷ് ഗോപിയോട് സൂചിപ്പിച്ചു എന്നും, അപ്പോൾ ഭരത് ചന്ദ്രൻ സ്‌റ്റൈലിൽ തന്നോട്ട് തട്ടിക്കയറി എന്നും ഷാജി കൈലാസ് പറഞ്ഞതായും വാർത്തകൾ പ്രചരിച്ചിരുന്നു.
Discussion about this post