ഇടുക്കി: വീട്ടുവഴക്കുമായി ബന്ധപ്പെട്ട് പരാതിയുമായി എത്തിയ യുവതിയെ പാസ്റ്ററുടെ അടുത്തേക്ക് പറഞ്ഞയച്ച എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. സംഭവത്തിൽ പാസ്റ്റർക്കും ഭാര്യക്കും എതിരെ കേസെടുത്തിട്ടുണ്ട്. യുവതിയെ ക്രൂരമായി മർദ്ദിച്ചതിനാണ് കേസ്. വെള്ളത്തൂവൽ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഏബ്രഹാം ഐസക്കിനെയാണു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് സസ്‌പെൻഡ് ചെയ്തത്.
എട്ട് മാസം മുൻപാണ് ഭർത്താവിനെതിരെ പരാതിയുമായി യുവതി വെള്ളത്തൂവൽ സ്റ്റേഷനിലെത്തുന്നത്. ഭർത്താവിനു കൗൺസലിങ് നടത്തി പ്രശ്‌നപരിഹാരത്തിന് എസ്‌ഐ ശ്രമിച്ചെങ്കിലും വീണ്ടും വീട്ടുവഴക്കുണ്ടായി. ഇതോടെ എസ്‌ഐ യുവതിയെ അടിമാലി പൂഞ്ഞാറുകണ്ടത്തെ പാസ്റ്ററുടെ വീട്ടിൽ കൗൺസലിങ്ങിന് അയച്ചു. കൗൺസലിങ്ങിനിടെ ചിരിച്ചതിന് യുവതിയെ പാസ്റ്റർ മർദ്ദിച്ചെന്നാണു പരാതി.
തുടർന്ന് ഈ കഴിഞ്ഞ 18 ാം തീയതി യുവതി ഇടുക്കി വനിതാ സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ ആദ്യ പരാതിയിൽ എസ്‌ഐയെടുത്ത നടപടികളെപ്പറ്റി അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി ഇടുക്കി ഡിവൈഎസ്പിക്കു നിർദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്.
Discussion about this post