ലണ്ടൻ: യുകെ ആഭ്യന്തരമന്ത്രി സുവല്ല ബ്രാവർമാനെ പുറത്താക്കി പ്രധാനമന്ത്രി ഋഷി സുനക്. മന്ത്രിസഭാ പുന: സംഘടനയുടെ ഭാഗമായാണ് പുറത്താക്കൽ എന്നാണ് ബ്രിട്ടീഷ് ഭരണകൂടം നൽകുന്ന വിശദീകരണം. പലസ്തീൻ പരാമർശത്തിന് പിന്നാലെ ഇന്ത്‌യൻ വംശജയായ സുവല്ല ബ്രാവർമാനെ പുറത്താക്കാൻ ഋഷി സുനകിന് മേൽ സമ്മർദ്ദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നത്.
പലസ്തീൻ അനുകൂല മാർച്ചുകൾക്കെതിരെ കൂടുതൽ നടപടി വേണമെന്ന് സുവല്ല ആവശ്യപ്പെട്ടിരുന്നു. പോലീസിന് പലസ്തീൻ അനുകൂല പ്രതിഷേധങ്ങളോട് അനുകൂല സമീപനമാണെന്ന സുവല്ലയുടെ പരാമർശം വലിയ വിവാദമായിരുന്നു. വിദ്വേഷം പരത്തുന്നതാണ് പ്രതിഷേധമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ ഋഷി സുനകിന്റെ മന്ത്രി സഭയിലെ മറ്റ് അംഗങ്ങൾ രംഗത്തെത്തി. പിന്നാലെ സംഘർഷങ്ങൾ ആളിക്കത്തിച്ചതിനും വലതുപക്ഷ പ്രതിഷേധക്കാരെ ലണ്ടനിലെ തെരുവിലിറങ്ങാൻ പ്രോത്സാഹിപ്പിച്ചതിനും സുവല്ല വിമർശിക്കപ്പെട്ടു. സമ്മർദ്ദം ഏറിയതോടെ സുവല്ലയെ പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം.
മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റ മന്ത്രിസഭയിലും ആഭ്യന്തര സെക്രട്ടറിയായിരുന്ന സുവല്ല 2022 ഒക്ടോബർ മാസം രാജിവച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക രേഖ മുതിർന്ന എംപിക്കു സ്വകാര്യ ഇമെയിൽ വഴി കൈമാറി ചട്ടലംഘനം നടത്തിയതിനായിരുന്നു അന്നത്തെ രാജി. ഇതിന് പിന്നാലെ ഋഷി സുനക് അധികാരത്തിലേറിയപ്പോൾ സുവല്ലയെ വീണ്ടും ആഭ്യന്തര സെക്രട്ടറിയാക്കുകയായിരുന്നു.
Discussion about this post