ഇടുക്കി; അടിമാലിയിൽ പെൻഷൻ മുടങ്ങിയതിൽ പിച്ചതെണ്ടി പ്രതിഷേധിച്ച വയോധികയ്‌ക്കെതിരെ സിപിഎം നടത്തിയ പ്രചാരണം വ്യാജമെന്ന് തെളിഞ്ഞു. അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർ നൽകി മന്നാംകണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ലെന്നാണ് സാക്ഷ്യപത്രത്തിൽ വ്യക്തമാക്കുന്നത്. വയോധികയ്ക്ക് ഒന്നര ഏക്കർ സ്ഥലവും രണ്ട് വീടും വിദേശത്ത് ജോലിയുള്ള മക്കളും ഉണ്ടെന്നായിരുന്നു സൈബറിടത്ത് ഉൾപ്പെടെ സിപിഎം പ്രചരിപ്പിച്ചിരുന്നത്.
സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലും സൈബർ പേജുകളിലും വന്ന വാർത്ത തെറ്റാണെന്ന് തെളിഞ്ഞതോടെ നിയമ നടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു. ദേശാഭിമാനി തനിക്ക് ഉണ്ടെന്ന് പറയുന്ന ഭൂമി എവിടെയാണെന്ന്വ്യക്തമാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. താൻ വില്ലേജിൽ പോയി അന്വേഷിച്ചിട്ടും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു.മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമിയൊ ന്നുമില്ലെന്ന് കണ്ടെത്തിയതായി ‘ വില്ലേജ് ഓഫീസർ ബിജു വ്യക്തമാക്കി.
മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്‌സർലണ്ടിലാണെന്ന ദേശാഭിമാനി വാർത്ത വ്യാജമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുകയാണ് പ്രിൻസി .
കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് 85 പിന്നിട്ട മറിയക്കുട്ടിയും അന്നയും തെരുവിലിറങ്ങിയത്. മറിയക്കുട്ടിക്ക് വിധവ പെൻഷനും അന്നക്ക് ഈറ്റ തൊഴിലാളി ക്ഷേമ പെൻഷനുമാണ് മുടങ്ങിയത്. ഈ രണ്ട് പെൻഷനുകളായിരുന്നു ഇവരുടെ ഉപജീവന മാർഗം.












