പാകിസ്താൻ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വിമർശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ വിമര്‍ശിച്ചത്.
ഇന്‍സമാം ഉള്‍ ഹഖിനെ ആരെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണം, അയാള്‍ക്ക് മാനസിക നില ശരിയല്ല, വിചിത്രമായ മൊഴികളാണ് അയാള്‍ നല്‍കിയിരിക്കുന്നത്, താൻ സിഖ് മതത്തിൽ നിന്ന് മാറി ഇസ്ലാം മതത്തിൽ ചേരാൻ തയ്യാറായി എന്ന ഇൻസമാമിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഹർഭജൻ.
എങ്ങനെയാണ് ഈ പ്രസ്താവനകളെല്ലാം നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചതെന്ന് എനിക്കറിയില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം നടത്തുന്ന ഈ നാടകമെല്ലാം മദ്യപിച്ചട്ടാണോ എന്നും എനിക്കറിയില്ല, ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പരിപാടിയിലായിരുന്നു മൗലാന താരീഖ് ജമീലിനെ ശ്രവിച്ച ശേഷം ഹർഭജൻ ഇസ്ലാം മതത്തിലേക്ക് മാറാൻ തയ്യാറായി എന്ന് ഇൻസമാം വെളിപ്പെടുത്തിയത്. നേരത്തെ ഇന്‍സമാമിനെതിരെ ഹര്‍ഭജന്‍ ട്വീറ്റിലൂടെ മറുപടി നൽകിയിരുന്നു. താൻ ഒരു അഭിമാനിയായ ഇന്ത്യൻ ആണെന്നും അഭിമാനിയായ സിഖ് വംശജൻ ആണെന്നും ഹർഭജൻ ട്വീറ്റിലൂടെ പറഞ്ഞിരുന്നു. പാകിസ്താൻ ടീമിന്റെ മുഖ്യ സെലക്ടറായിരുന്ന ഇൻസമാമിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ നേരത്തെ മാദ്ധ്യമങ്ങളും വിമർശിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടിയും വന്നിരുന്നു.








