ലക്‌നൗ: വ്യാജ ഹലാൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി സാധനങ്ങൾ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസ് എടുത്ത് പോലീസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ഇസ്ലാമിക നിയമത്തിന് അനുസൃതമായിട്ടാണ് ഉത്പന്നം തയ്യാറാക്കിയത് എന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കേറ്റാണ് ഹലാൽ സർട്ടിഫിക്കേറ്റ്.
വ്യാജ സർട്ടിഫിക്കേറ്റുകൾ ഹാജരാക്കിയാണ് സ്ഥാപനങ്ങൾ ഹലാൽ സർട്ടിഫിക്കേറ്റുകൾ കൈക്കലാക്കിയത്. സൗന്ദര്യവർദ്ധക വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, സോപ്പ്, ഓയിൽ തുടങ്ങിയ സാധനങ്ങൾക്കാണ് വ്യാജ സർട്ടിഫിക്കേറ്റുകൾ ഉപയോഗിച്ച് ഹലാൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയത്.
ചെന്നൈ ആസ്ഥാനമായുള്ള ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഡൽഹിയിലെ ഉൽമ ഹിന്ദ് ഹലാൽ ട്രസ്റ്റ്, ഹലാല കൗൺസിൽ ഓഫ് ഇന്ത്യ, മുംബൈ ആസ്ഥാനമാക്കിയുള്ള ജാമിയത് ഉൽമ എന്നീ കമ്പനികളുൾപ്പെടെയുള്ളവയ്‌ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുള്ളതായി പോലീസ് അറിയിച്ചു. ഇത്തരത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഹലാൽ സർട്ടിഫിക്കേറ്റ് തയ്യാറാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് യുപി സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
Discussion about this post