തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതിതീവ്ര ന്യൂനമർദം വടക്കൻ ത്രിപുരക്ക് മുകളിൽ ന്യൂനമർദമായി ശക്തി കുറഞ്ഞു. അടുത്ത 6 മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യത.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.
ബംഗ്ലാദേശിനോട് ചേർന്ന് വടക്കു കിഴക്കൻ – വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉള്ള ‘മിദ്ഹിലി ചുഴലിക്കാറ്റ് വടക്കു – വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ചു ഇന്നലെ ഉച്ചയ്ക്ക് 2.30 നും 3.30 നും ഇടയിൽ ബംഗ്ലാദേശ് തീരത്തു ഖേപ്പുപാറയിൽ പ്രവേശിച്ചു. നിലവിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദ്ദമായി ത്രിപുരക്കും മിസോറാമിനും മുകളിൽ ആയി സ്ഥിതി ചെയ്യുകയാണ്
വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും (19-11-2023) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്ചയും (20-11-2023) യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Discussion about this post