ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ യുവാക്കളെ കൊലപ്പെടുത്തി പാക് സൈന്യം. മൂന്ന് യുവാക്കളെയാണ് തട്ടിക്കൊണ്ട് പോയ ശേഷം പാക് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബലൂച് ദേശീയവാദികൾ രംഗത്ത് എത്തി.
ബലൂച് സ്വദേശിയായ ആദിൽ അസയാണ് കൊല്ലപ്പെട്ട യുവാക്കളിൽ ഒരാൾ. ഓഗസ്റ്റ് 22 നാണ് ആദിലിനെ സൈന്യം കടത്തിക്കൊണ്ട് പോയത്. തുടർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബന്ധിച്ച് കാറിനുള്ളിൽ കൊണ്ടിട്ടു. പിന്നാലെ ഈ വാഹനം ബോംബ് വച്ച് തകർക്കുകയായിരുന്നു. ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇതിലൂടെ പാക് സൈന്യം നടത്തുന്നത് എന്ന് ബലൂച് ദേശീയവാദികൾ ആരോപിച്ചു.
ഈ ഒരു വർഷത്തിൽ മൂന്ന് യുവാക്കളെയാണ് പാക് സൈന്യം തട്ടിക്കൊണ്ട് പോയതെന്ന് ബലൂചിസ്ഥാൻ ദേശീയവാദി വിദേശ സമിതി അംഗം ഹക്കീം ബലൂച് വ്യക്തമാക്കി. ഓഗസ്റ്റിലാണ് അവസാനമായി ബലൂചിസ്ഥാനിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇതിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഫലം കണ്ടില്ല. ഭീകരരെന്ന പേരിലാണ് സൈന്യം വേട്ടയാടൽ തുടരുന്നത്. ഇതിനെതിരെയാണ് ബലൂചിസ്ഥാന്റെ പേരാട്ടം. ബലൂച് ദേശീയവാദി പ്രസ്ഥാനം രാഷ്ട്രീയ സംഘടനയാണ്. ബലൂചിസ്ഥാന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു. പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഒരു വിഭാഗമാണ് ബലൂചിസ്ഥാൻ ദേശീയവാദികൾ.
Discussion about this post