തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഉച്ചയോടെ ആരംഭിച്ച മഴ ശമനമില്ലാതെ തുടരുന്നു. മഴ ഏറ്റവും കൂടുതൽ ശക്തി പ്രാപിച്ച പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ മൂന്നിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടകർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ രാത്രി യാത്രക്ക് വിലക്ക് ഏർപ്പെടുത്തി. ശബരിമല തീർത്ഥാടകർക്ക് ഇളവുകൾ അനുവദിച്ചു. പത്തനംതിട്ടയിലെ മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമാണെന്ന സംശയമുണ്ട്.
കനത്ത മഴയ്കിടെ കോട്ടയം ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ സ്‌കൂള്‍ വിദ്യാർത്ഥിനിയെ കൈത്തോട്ടില്‍ വീണ് കാണാതായി. ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ ഒൻപതാം ക്ലാസുകാരിയായ മരിയയെ ആണ് കാണാതായത്. സ്കൂൾ വിട്ട് വരുന്ന വഴി കുട്ടി തോട്ടിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. കുട്ടിക്കായി ഫയര്‍ഫോഴ്സും സന്നദ്ധപ്രവര്‍ത്തകരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും മഴ കനക്കുകയാണ്. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി തുറക്കില്ല. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകള്‍ക്കും നിരോധനമേർപ്പെടുത്തി.
ശക്തമായ മഴ രാത്രിയും തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. തമിഴ്നാടിന് മുകളിലായി കേരളത്തിന് സമീപം ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയും നിലവിലുണ്ട്.
Discussion about this post