എറണാകുളം; മസ്തിഷ്‌ക മരണം സംഭവിച്ച സെൽവിൻ ഇനിയും 6 പേരിലൂടെ ജീവിക്കും. സെൽവിന്റെ ഹൃദയം ഉൾപ്പെടെ ഇനി ആറ് പേരിൽ തുടിക്കും. 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന നഴ്‌സിന്റെ അവയവങ്ങളാണ് ആറ് പേർക്ക് വെളിച്ചവും പ്രതീക്ഷയുമായത്. സെൽവിന്റെ ഹൃദയം ഉൾപ്പെടെ ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ചു.
ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരിനാരായണനാണ് ഹൃദയം മാറ്റി വെയ്ക്കുക. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്ക് നൽകും.
തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെൽവിൻ ശേഖർ. ഭാര്യയും സ്റ്റാഫ് നഴ്‌സാണ്. കടുത്ത തലവേദന വന്നതിനെ തുടർന്ന് അവിടത്തെ ആശുപത്രിയിലും നവംബർ 21ന് കിംസിലും സെൽവിൻ ശേഖർ ചികിത്സ തേടി. പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകൾ തുടരവേ നവംബർ 24ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.
യുവാവിന്റെ അവയവങ്ങൾ ഹെലികോപ്റ്റർ വഴിയാണ് കൊച്ചിയിലേക്ക് എത്തിച്ചത്. രണ്ടരമിനിറ്റു കൊണ്ട് ആംബുലൻസ് ഡ്രൈവർ ബാലചന്ദ്രൻ ലിസ്സി ഹോസ്പിറ്റിലിൽ അവയവങ്ങൾ എത്തിക്കുകയും ചെയ്തു. ഇത് ഇദ്ദേഹത്തിന്റെ 30 തവണത്തെ വിജയയാത്രയായിരുന്നു.
Discussion about this post