ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ മതതീവ്രവാദിയുടെ ആക്രമണത്തിന് ഇരയായ ബസ് കണ്ടക്ടറുടെ ആരോഗ്യനില മെച്ചപ്പെടുന്നു. പ്രയാഗ്‌രാജ് സ്വദേശി ഹരികേഷ് വിശ്വകർമ്മയ്ക്ക് ആണ് പരിക്കേറ്റത്. നിലവിൽ അദ്ദേഹത്തം പ്രയാഗ്‌രാജിലെ എസ്ആർഎൻ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ആക്രമണത്തിൽ ഹരികേഷിന്റെ കഴുത്തിനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണ്. എങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു പ്രവാചകനെക്കുറിച്ച് മോശമായി സംസാരിച്ചെന്ന പേരിൽ ഹരികേഷിനെ പ്രതി ലാരിബ് ഹാഷ്മി കൊലപ്പെടുത്താൻ ശ്രമിച്ചത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അദ്ദേഹത്തിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
പെട്ടെന്നുള്ള പ്രകോപനത്തിൽ ആക്രമിച്ചതാണെന്നാണ് ഹാഷ്മി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. ഈ കത്തി പ്രതിയ്ക്ക് എവിടെ നിന്നാണ് ലഭിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.












