ഐഎസ്എൽ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയും തമ്മിലുള്ള തർക്കം അടുത്ത തലത്തിലേക്ക്. സ്റ്റേഡിയം വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിനാണ് ജിസിഡിഎ അനുമതി നിഷേധിച്ചത്.
മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീം പരിശീലകനും താരങ്ങളും പങ്കെടുക്കേണ്ടിയിരുന്ന വാർത്താസമ്മേളനം കലൂർ സ്റ്റേഡിയത്തിലെ പ്രസ് കോൺഫറൻസ് ഹാളിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സമയം കഴിഞ്ഞിട്ടും ഹാൾ തുറന്നുനൽകാൻ അധികൃതർ തയ്യാറായില്ല. മാധ്യമപ്രവർത്തകരെ പ്രസ് റൂമിൽ നിന്ന് പുറത്താക്കുകയും മുറി പൂട്ടിയിടുകയും ചെയ്തു. ടീം പ്രതിനിധികൾ എത്തിയെങ്കിലും അധികൃതർ നിലപാടിൽ ഉറച്ചുനിന്നു.
നേരത്തെ സ്റ്റേഡിയം വാടക രണ്ട് ലക്ഷം രൂപയായി കുറച്ചുവെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള ബ്ലാസ്റ്റേഴ്‌സ് ഉടമകൾക്കൊപ്പം വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഓരോ മത്സരത്തിനും 4.25 ലക്ഷം രൂപ നൽകണമെന്ന പുതിയ ആവശ്യമാണ് ജിസിഡിഎ മുന്നോട്ടുവെച്ചിരിക്കുന്നത്. മുമ്പ് നൽകിയ ഉറപ്പ് അധികൃതർ ലംഘിച്ചതാണ് ക്ലബ്ബിനെ പ്രതിസന്ധിയിലാക്കിയത്.
സീസണിലെ നിർണ്ണായകമായ ആദ്യ ഹോം മത്സരത്തിന് തൊട്ടുമുമ്പ് ടീമിന്റെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള നീക്കമാണ് ജിസിഡിഎയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ആരാധകർ ആരോപിക്കുന്നു. കൊച്ചിയിൽ നിന്ന് ഹോം ഗ്രൗണ്ട് മാറ്റാനുള്ള ആലോചനകൾ ഉപേക്ഷിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും കലൂരിൽ തുടരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അധികൃതരുടെ ഈ സമീപനം ക്ലബ്ബിന്റെ ഭാവി തന്നെ ആശങ്കയിലാക്കുന്നു.













Discussion about this post