രാജ്യതലസ്ഥാനത്തെ വീണ്ടും രക്തത്തിൽ മുക്കാൻ പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ചരിത്രസ്മാരകമായ ചെങ്കോട്ടയും തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മേഖലയിലെ പ്രമുഖ ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് വൻ സ്ഫോടനങ്ങൾ നടത്താനാണ് ഭീകരരുടെ നീക്കം. ഐഇഡി (IED) ഉപയോഗിച്ച് സ്ഫോടനം നടത്താൻ ഭീകരർ ആസൂത്രണം ചെയ്യുന്നതായും ഡൽഹി ഇപ്പോൾ മുൾമുനയിലാണെന്നും ഇന്റലിജൻസ് ഉറവിടങ്ങൾ വ്യക്തമാക്കുന്നു.
ഫെബ്രുവരി ആറിന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ലഷ്കറെ തൊയ്ബ ഇന്ത്യയിൽ ഇത്തരമൊരു ആക്രമണം പ്ലാൻ ചെയ്യുന്നത്. ചാന്ദ്‌നി ചൗക്കിലെ പുരാതനമായ ഒരു ക്ഷേത്രത്തെ ലക്ഷ്യം വെച്ചാണ് പ്രധാന നീക്കം നടക്കുന്നത്. ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രധാന ആരാധനാലയങ്ങളും ഭീകരരുടെ നിരീക്ഷണത്തിലാണെന്നത് സുരക്ഷാ ഏജൻസികളെ കൂടുതൽ ആശങ്കയിലാക്കുന്നു. ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഡൽഹി മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലും പരിശോധന കർശനമാക്കി.
അടുത്തിടെ, അതായത് 2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ അതിശക്തമായ സ്ഫോടനത്തിന്റെ നടുക്കം മാറുന്നതിന് മുൻപാണ് പുതിയ ഭീഷണി എത്തിയിരിക്കുന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഡൽഹി പോലീസും ദേശീയ അന്വേഷണ ഏജൻസികളും (NIA) അതീവ ജാഗ്രതയിലാണ്. വിനോദസഞ്ചാരികളും വിശ്വാസികളും ഒരുപോലെ എത്തുന്ന മേഖലകളിൽ സുരക്ഷാ വലയം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
അതിർത്തി കടന്നുള്ള ഭീകരതയുടെ പുതിയ നീക്കങ്ങളെ മുളയിലേ നുള്ളാൻ സൈന്യവും പോലീസും സംയുക്തമായി തിരച്ചിൽ തുടരുകയാണ്. സംശയാസ്പദമായ സാഹചര്യത്തിൽ ആരെയും കണ്ടാലോ ഉപേക്ഷിക്കപ്പെട്ട നിലയിൽ വസ്‌തുക്കൾ ശ്രദ്ധയിൽപ്പെട്ടാലോ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ജനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.












Discussion about this post