ഇസ്ലാമാബാദ്: പാകിസ്താനിൽ ആളുകളെ ഞെട്ടിച്ച് ദുരഭിമാനക്കൊല. ഖൈഖബർ പഖ്തൂൺഖ്വയിലെ കൊഹിസ്ഥാനിലെ കോലായ്-പാലാസ് ജില്ലയിൽ ആണ് സംഭവം. 18 കാരിയാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. ഗ്രാമത്തിലെ പ്രാദേശിക വിചാരണയ്ക്ക് പിന്നാലെയാണ് പെൺകുട്ടിയെ സ്വന്തം കുടുംബം തന്നെ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട പെൺകുട്ടിയും ഒരു കൂട്ടുകാരിയും ചില ആൺകുട്ടിക്കൊപ്പം നൃത്തം ചെയ്തതാണ് ക്രൂരതയ്ക്ക് കാരണമായത്. നൃത്തത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. തുടർന്ന് പ്രാദേശിക ഗ്രാമകോടതിയായ ജിർഗ പെൺകുട്ടിയ്ക്ക് മരണശിക്ഷ വിധിക്കുകയും കുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് ശിക്ഷ നടപ്പാക്കുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പെൺകുട്ടി രക്ഷപ്പെട്ടു. പെൺകുട്ടികളോടൊപ്പം നൃത്തം ചെയ്ത ആൺകുട്ടികൾ ഒളിവിലാണ്. ഇവരുടെ പേര് വിവരങ്ങളൊന്നും പോലീസ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.









