ബംഗ്ലാദേശിൽ 18 മാസം നീണ്ടുനിന്ന മുഹമ്മദ് യൂനസിന്റെ ഇടക്കാല ഭരണകൂടം ഇന്ന് പടിയിറങ്ങുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ഭരണാധികാരികളുടെയും അവരുടെ സഹായികളുടെയും ഭാവിയിലേക്കാണ്. ബിഎൻപി നേതാവ് താരിഖ് റഹ്മാൻ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, യൂനസിന്റെ വിശ്വസ്തർ ഓരോരുത്തരായി സുരക്ഷിത ഇടങ്ങൾ തേടി രാജ്യം വിടുന്നത് വലിയ ചർച്ചയായിരിക്കുകയാണ്. യൂനസിന്റെ പ്രത്യേക സഹായിയായ ഫൈസ് അഹമ്മദ് തയിബ് ജർമ്മനിയിലേക്ക് കടന്നതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിലും ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലും യൂനസിനെ സഹായിച്ചിരുന്ന തയിബിന്റെ ഈ പലായനത്തെ ‘സർപ്രൈസ് എക്സിറ്റ്’ എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
ഭരണഘടനാപരമായ സാധുതയില്ലാത്ത ഒരു സർക്കാർ കൈക്കൊണ്ട വിവാദ തീരുമാനങ്ങൾ വരുംദിവസങ്ങളിൽ നിയമക്കുരുക്കായി മാറുമെന്ന ഭീതിയാണ് ഈ കൂട്ടപ്പലായനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശ് ഭരണഘടനയിൽ ഒരിടത്തും ഇത്തരമൊരു ഇടക്കാല സംവിധാനത്തിന് വ്യക്തമായ വ്യവസ്ഥകളില്ല. അതിനാൽ തന്നെ യൂനസ് സർക്കാരിന്റെ പല നയപരമായ തീരുമാനങ്ങളും കരാറുകളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ചെയ്യേണ്ട കാര്യങ്ങൾ ഒരു താൽക്കാലിക ഭരണകൂടം ചെയ്തതിനെതിരെ ബിഎൻപി അടക്കമുള്ള പാർട്ടികൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പഴയ സൈനിക ഭരണകൂടങ്ങൾക്ക് നൽകിയിരുന്ന നിയമ പരിരക്ഷകൾ കോടതികൾ അസാധുവാക്കിയതും യൂനസിന്റെ ഉപദേശക സംഘത്തെ ആശങ്കയിലാക്കുന്നു.
ഉപദേശക സമിതിയിലെ പലരും വഞ്ചകരാണെന്നും അവർ സ്വന്തം ഭാവി സുരക്ഷിതമാക്കാൻ രാഷ്ട്രീയ പാർട്ടികളുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്നും നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. യൂനസ് ഭരണകൂടം കൊണ്ടുവന്ന വിവാദപരമായ ജൂലൈ ചാർട്ടർ റഫറണ്ടവും വിദേശ കരാറുകളും പുതിയ സർക്കാർ പുനഃപരിശോധിക്കുമെന്നുറപ്പാണ്. എന്നാൽ ഫൈസ് അഹമ്മദ് തയിബ് രാജ്യം വിട്ടെങ്കിലും തങ്ങൾ ബംഗ്ലാദേശ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സൈദ റിസ്‌വാന ഹസനെപ്പോലുള്ള ചില ഉപദേശകരുടെ നിലപാട്. അധികാരം സുഗമമായി കൈമാറുന്നതിനാൽ രാഷ്ട്രീയമായ വേട്ടയാടൽ ഉണ്ടാകില്ലെന്ന് ഇവർ വിശ്വസിക്കുമ്പോഴും, അണിയറയിൽ പലരും വിദേശ രാജ്യങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന.













Discussion about this post