തിരുവനന്തപുരം:കൊലക്കേസിൽ വിധി പ്രഖ്യാപനത്തിന് മുമ്പ് കോടതിയിൽ നിന്ന് മുങ്ങിയ പ്രതിയെ പോലീസ് കണ്ടെത്തിയത് വീട്ടിൽ മദ്യലഹരിയിൽ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു സംഭവം. പോത്തൻകോട് സ്വദേശി ബൈജുമാണ് കോടതിയിൽ നിന്ന് മുങ്ങിയത്.
വിധിക്ക് മുൻപ് തേങ്ങ ഉടച്ച് പ്രാർത്ഥിച്ച് മടങ്ങിവരാമെന്ന് അഭിഭാഷകനോട് പറഞ്ഞ് കോടതിയിൽ നിന്ന് മുങ്ങുകയായിരുന്നു. തിരിച്ചുവരാൻ വൈകിയതോടെ ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ബൈജുവിന് പതിനേഴര വർഷം കഠിനതടവും കോടതി വിധിച്ചു. ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്.
മദ്യലഹരിയിൽ കടയിൽ നിന്ന് സാധനം വാങ്ങിയതിന്റെ പണം നൽകാതെ തർക്കിച്ചു. അതിൽ ഇടപെട്ട് സംസാരിച്ച ആളെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്. വിചാരണ പൂർത്തിയാക്കിയ കേസിൽ ശിക്ഷ വിധിക്കാൻ തയ്യാറെടുക്കുമ്പോഴാണ് ഇയാൾ കോടതിയിൽ നിന്ന് മുങ്ങിയത്.
അമ്പലത്തിൽ പോയെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. പിന്നീട് രണ്ട് തവണ കൂടി കേസ് പരിഗണിച്ചപ്പോഴും പ്രതി ഹാജരായില്ല. ഇതോടെയാണ് അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. അറസ്റ്റ ചെയ്യാൻ വീട്ടിലെത്തിയപ്പോഴാണ് പോലീസ് ഇയാളെ മദ്യലഹരിയിൽ കണ്ടത്. വിധിക്ക് മുൻപ് ഒന്ന് മദ്യപിക്കാൻ പോയതാണെന്നാണ് പോലീസിനോട് ഇയാളുടെ മറുപടി.
Discussion about this post