കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളിലേക്കെത്താൻ സകലവഴിയും ഉപയോഗിച്ച് പോലീസ്. പ്രതികളെ സ്ഥിരീകരിക്കാൻ സൈബർ ഡാറ്റയാണ് പോലീസ് പ്രധാനമായും ഉപയോഗിച്ചതെങ്കിലും കണ്ടെത്താൻ സൈബർ ഡാറ്റകളുടെ സഹായം വേണ്ടി വന്നില്ല.
തട്ടിക്കൊണ്ടുപോയ ദിവസം രാത്രി തന്നെ ലാപ്ടോപ്പിൽ ടോം ആൻഡ് ജെറി കാർട്ടൂൺ കാണിച്ചു തന്ന വിവരവും കുട്ടി പറഞ്ഞിരുന്നു. തുടർന്ന് 27ന് രാത്രി ഏഴര മുതൽ പിറ്റേന്ന് രാവിലെ ആറര വരെയുള്ള ഇൻറർനെറ്റ് ഗേറ്റ് വേ വിവരങ്ങൾ പോലീസ് ശേഖരിച്ചു. ഈ സമയം ഇരുപത്താറായിരം ഐപി അഡ്രസ്സുകളിലൂടെയാണ് രാജ്യത്താകെ ടോം ആൻഡ് ജെറി കണ്ടത്. ഇതിൽ നിന്ന് കേരളത്തിൽ 350 പേരും തിരുവനന്തപുരം കൊല്ലം ജില്ലകളിലായി 120 പേരും കാർട്ടൂൺ കണ്ടതായി കണ്ടെത്തി. ഇതിലൂടെ പ്രതികൾ ഉപയോഗിച്ചിരുന്ന ലാപ്ടോപിൻറെ ഐപി അഡ്രസ് റിക്കവർ ചെയ്ത് വിവരങ്ങൾ ശേഖരിക്കുന്ന നടപടിയിലേക്ക് അന്വേഷണ സംഘം കടന്നു.പോലീസ് കാർട്ടൂണിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടത് 30-ാം തീയതിയായിരുന്നു. വിവരങ്ങൾ ശേഖരിക്കുമ്പോഴേക്കും അന്വേഷണസംഘത്തിന് പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചു.
പത്മകുമാറും ഭാര്യയും മകളും പിടിലായതിന് പിന്നാലെ സൈബർ ഡേറ്റകൾ ഉപയോഗിച്ച് ഇവർ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിക്കാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു. ദൃശ്യങ്ങൾ കണ്ട ലാപ്ടോപ്പ് അതുതന്നെയെന്ന് സൈബർ സെൽ സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post