ടെൽ അവീവ്: ഇസ്രയേൽ സേന ഹമാസ് സ്ഥാപക നേതാവ് യഹിയ സിൻവാറിന്റെ വീട് വളഞ്ഞുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 7ലെ ഇസ്രയേൽ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു യഹിയ.
ഇസ്രയേൽ സേന യഹിയ സിൻവാറിന്റെ വീട് വളഞ്ഞിരിക്കുകയാണെന്നും ഏത് സമയവും ശുഭവാർത്ത പ്രതീക്ഷിക്കുന്നതായും വീഡിയോ പ്രസ്താവനയിൽ നെതന്യാഹു പറഞ്ഞു. ഗാസ മുനമ്പിൽ എല്ലായിടത്തും ഇപ്പോൾ ഇസ്രയേൽ സേനക്ക് സർവാധിപത്യമാണ്. സ്വന്തം ഭവനത്തെ കോട്ടയാക്കി നിർത്താമെന്ന് ഇനി ഹമാസ് നേതാക്കൾ കരുതേണ്ടതില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
തുരങ്കത്തിനുള്ളിലാണ് നിലവിൽ യഹിയ ഒളിച്ചിരിക്കുന്നത് എന്നാണ് ഇസ്രയേൽ പ്രതിരോധ സേനയുടെ നിരീക്ഷണം. എത്രയും വേഗം അയാളെ പിടികൂടി കൊലപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേൽ പ്രതിരോധ വക്താവ് ഡാനിയൽ ഹാഗ്രി പറഞ്ഞു.
ഹമാസിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനാണ് യഹിയ സിൻവർ. 61 വയസ്സുകാരനായ ഇയാളെ പിടികൂടുന്നതിനായി ഇസ്രയേൽ സേന ഗാസയിൽ വലവിരിച്ചിരിക്കുകയാണ്. ഇസ്രയേലിൽ നിന്നും പിടിച്ചു കൊണ്ട് പോയവരെ ബന്ദികളാക്കിയതിന് പിന്നിലെയും ഗാസയിൽ നിന്നും ഇസ്രയേലിലേക്ക് നടത്തിയ വിവിധ ആക്രമണങ്ങൾക്ക് പിന്നിലെയും ബുദ്ധികേന്ദ്രം ഇയാളാണ് എന്നാണ് റിപ്പോർട്ട്.
Discussion about this post