കാസർകോട്: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീട്ടിൽ എൻഐഎ പരിശോധന. പോപ്പുലർ ഫ്രണ്ട് കാസർകോട് ജില്ലാ അദ്ധ്യക്ഷൻ ആയിരുന്ന സി.ടി സുലൈമാന്റെ സഹോദരങ്ങളുടെ വീടുകളിലാണ് പരിശോധന നടന്നത്. രാവിലെ ആറ് മണി മുതൽ ആരംഭിച്ച പരിശോധന നാല് മണിക്കൂറോളം നീണ്ടു.
മെട്ടമ്മൽ ബീച്ച് റോഡിലുള്ള സഹോദരിയുടെ വീട്ടിലും ഉടുമ്പുന്തലയിലുള്ള സഹോദരന്റെ വീട്ടിലും ആയിരുന്നു പരിശോധന. രാവിലെ സഹോദരിയുടെ വീട്ടിലാണ് എൻഐഎ ആദ്യം എത്തിയത്. രണ്ട് വാഹനങ്ങളിലായിട്ടായിരുന്നു സംഘം എത്തിയത്. വീട്ടിൽ മുഴുവൻ പരിശോധന നടത്തി. ഇതിന് ശേഷം സഹോദരിയുടെയും വീട്ടിലുള്ളവരുടെയും മൊഴിയെടുത്തു. ഇതിന് പിന്നാലെ ഇവിടെ നിന്നും സഹോദരന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഒരു മണിക്കൂറിലധികം സമയം ഇവിടെയും പരിശോധന നടത്തി. ഇവിടെയുള്ളവരിൽ നിന്നും മൊഴിശേഖരിച്ചു. ഇതിന് ശേഷം മടങ്ങുകയായിരുന്നു. അതേസമയം പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവരുടെ വീടുകളിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. പോലീസിനെപ്പോലും വിവരം അറിയിക്കാതെ ആയിരുന്നു എൻഐഎ സ്ഥലത്ത് എത്തിയത് എന്നാണ് വിവരം.
രാജ്യദ്രോഹ കേസിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ ആണ് സുലൈമാനെ എൻഐഎ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നായിരുന്നു ഇയാളെ പിടികൂടിയത്. അന്നേദിവസം ഇയാളുടെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.
Discussion about this post