തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് റേഷൻ കടകൾ വഴിയുള്ള അരി വിതരണം മുടങ്ങുമെന്ന് വിവരം. റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണം കുടിശ്ശികയായതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. നൽകാനുള്ള പണം ലഭിക്കാതെ അരിയും ആട്ടയും വാങ്ങി വിതരണം ചെയ്യില്ലെന്നാണ് റേഷൻ കടയുടമകളുടെ നിലപാട്.
നവകേരളാ സദസ്സിലുൾപ്പെടെ റേഷൻ കടയുടമകൾ പരാതി നൽകിയിട്ടും കമ്മീഷൻ കൃത്യമായി നൽകുന്ന കാര്യത്തിൽ നടപടിയുണ്ടാകുന്നില്ലെന്നാണ് ആരോപണം. പണം സമയത്തിന് കിട്ടിയില്ലെങ്കിൽ വ്യാപാരികൾ ദുരിതത്തിലാകുമെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി മുഹമ്മദലി പ്രതികരിച്ചു.
കിറ്റ് വിതരണം ചെയ്തതിലെ കമ്മീഷൻ തുക കുടിശ്ശികയായതിൽ റേഷൻ കടയുടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് പുറമേ റേഷൻ വിതരണം ചെയ്തതിൽ ഒക്ടോബർ, നവംബർ മാസത്തിലെ കമ്മീഷനും കിട്ടിയിട്ടില്ല. ഇതോടെ മുൻഗണനാ വിഭാഗമായ നീല,വെള്ള കാർഡുടമകളുടെ അരിയും മഞ്ഞ പിങ്ക് കാർഡുടമകളുടെ ആട്ടയും ക്രിസ്മസ് കാലത്ത് മുടങ്ങുന്ന സ്ഥിതി വരും. പണം ഉടൻ നൽകുകയോ ഭക്ഷ്യധാന്യമെടുക്കുന്നതിന് ക്രെഡിറ്റ് സമ്പ്രദായം ഏർപ്പെടുത്തുകയോ വേണമെന്നതാണ് റേഷൻ കടയുടമകളുടെ ആവശ്യം
Discussion about this post