കൊച്ചി: റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട വിദേശവിനിമയ ചട്ടലംഘന കേസിൽ മാദ്ധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറിലേറെ നീണ്ടു നിന്നു.
ഫെമ ലംഘനം ചൂണ്ടികാട്ടി ലഭിച്ച പരാതിയിൽ നേരത്തെ ഇഡി കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ തുടർച്ചയായാണ് നടപടി എന്നാണ് വിവരം.
നികേഷ് കുമാർ ചീഫ് എഡിറ്ററായിരിക്കുന്ന റിപ്പോർട്ടർ ചാനലിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയർന്നിരുന്നു. ചാനലിന്റെ പുതിയ ഓഹരി ഉടമകൾക്ക് മുട്ടില്‍ മരംമുറി കേസുമായി ബന്ധമുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ പരിശോധനക്ക് വിധേയമാക്കിയേക്കും.
മുട്ടിൽ മരം മുറി കേസുമായി ബന്ധമുള്ള റോജി അഗസ്റ്റിയന്‍, ജോസുകുട്ടി അഗസ്റ്റിയന്‍, ആന്റോ അഗസ്റ്റിയന്‍ എന്നിവരാണ് റിപ്പോർട്ടർ ചാനലിന്റെ പ്രധാന ഓഹരി ഉടമകൾ. എട്ടുകോടി രൂപയുടെ ഈട്ടി അനധികൃതമായി വെട്ടിവിറ്റ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ക്കെതിരെ ഇഡി അന്വേഷണം നടന്നുവരുന്നതെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യസഹമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് കെ സുധാകരന്‍ എംപിക്ക് പാർലമെന്റിൽ നല്‍കിയ മറുപടിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടാതെ, റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളിന്മേൽ കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ടെലികാസ്റ്റിംഗ് ലൈസന്‍സ് എടുത്തിരുന്ന റിപ്പോർട്ടർ ചാനൽ, പുതിയ പേരിൽ പുനഃസംപ്രേക്ഷണം ആരംഭിച്ചപ്പോൾ ലൈസൻസ് രേഖകൾ കൈമാറിയിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ഇക്കാര്യത്തിൽ പ്രധാന ഓഹരി ഉടമകളോട് വ്യക്തത ആരാഞ്ഞിട്ടുണ്ട്.












