ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച സുപ്രീംകോടതി വിധി സർക്കാർ തീരുമാനം പൂർണമായി ഭരണഘടനാനുസൃതമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിന് പ്രത്യേക പദവിയില്ലെന്നും താൽക്കാലികമായിട്ടാണ് ആർട്ടിക്കിൾ 370 പ്രാവർത്തികമാക്കിയതെന്നുമുളള സുപ്രീംകോടതി വിധിക്ക് പിന്നാലെ എക്‌സിലൂടെ ആയിരുന്നു അമിത് ഷായുടെ പ്രതികരണം.
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കാനുളള ദീർഘവീക്ഷണത്തോടുളള തീരുമാനം 2019 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി എടുത്തത്. അതിന് ശേഷം കശ്മീരിൽ സമാധാനവും സാധാരണനിലയും തിരിച്ചുവന്നു.
വികസനവും വളർച്ചയും താഴ് വരയിലെ മനുഷ്യജീവിതത്തിന് പുതിയ അർത്ഥതലങ്ങളാണ് നൽകിയതെന്നും അമിത് ഷാ പറഞ്ഞു. വിനോദസഞ്ചാരവും കാർഷിക മേഖലയും അഭിവൃദ്ധിപ്പെട്ടതോടെ കശ്മീരിലും ലഡാക്കിലുമുളള ജനങ്ങളുടെ വരുമാനവും ഉയർന്നതായി അദ്ദേഹം പറഞ്ഞു.
അമിത് ഷായാണ് ജമ്മു ആൻഡ് കശ്മീർ പുനസംഘടനാ ബിൽ 2019 ൽ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ചത്. ആർട്ടിക്കിൾ 370 യും 35 എയും കശ്മീരിൽ അഴിമതിയെ അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിച്ചിരുന്നതായി അമിത് ഷാ ബിൽ അവതരിപ്പിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീരിലെ വികസന മുരടിപ്പ് കാണുമ്പോൾ വേദനയുണ്ടെന്നും ആർട്ടിക്കിൾ 370 കശ്മീരിന് ഏറെ ദോഷം ചെയ്യുമെന്നും അമിത് ഷാ തുറന്നുപറഞ്ഞിരുന്നു.
Discussion about this post