തിരുവനന്തപുരം: എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനൊരുങ്ങി ഗവർണർ. സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും സംഭവത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുക. സംസ്ഥാനത്തിന്റെ ക്രമസമാധാനത്തെ സംബന്ധിച്ചുള്ള പ്രതിമാസ റിപ്പോർട്ടിന് പുറമെയായിരിക്കും പ്രതിഷേധത്തെ കുറിച്ച് സ്പെഷ്യൽ റിപ്പോർട്ട് കൂടി നൽകുക.
സംസ്ഥാന പോലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടുമാണ് റിപ്പോർട്ട് നൽകാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 10, 11 തിയതികളിൽ ഗവർണർക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ചും ഇതിനെതിരെ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ കുറിച്ചും റിപ്പോർട്ട് നൽകാനാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്.
തനിക്കെതിരെ നടത്തിയ ആക്രമണത്തിൽ എസ്എഫ്ഐക്കാരെ മന്ത്രിമാർ ന്യായീകരിച്ചതിൽ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെ ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു തനിക്കെതിരായ ആക്രമണം എന്നാണ് ഗവർണറുടെ ആരോപണം. തന്റെ സഞ്ചാര പാത പ്രതിഷേധക്കാർക്ക് ചോർത്തി കൊടുത്തത് പോലീസാണെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് പിടിയിലായ എസ്എഫ്ഐ പ്രവർത്തകരിൽ ആറ് പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജെഎഫ്എംസി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ, പിന്നീട് ഐപിസി 124 ആം വകുപ്പ് കൂടി പ്രതികൾക്കെതിരെ ചുമത്തുകയായിരുന്നു.
Discussion about this post