കോഴിക്കോട് : എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വയോധികനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. നേരത്തെ അറസ്റ്റിലായിരുന്ന മുഖ്യപ്രതി കൗശൽ ഷായുടെ കൂട്ടാളികളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരിൽ നിന്നും 40 ഓളം സിംകാർഡുകളും നിരവധി എടിഎം കാർഡുകളും ചെക്ക് ബുക്കുകളും പോലീസ് പിടിച്ചെടുത്തു.
മഹാരാഷ്ട്ര സ്വദേശികളാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികൾ. ഗോവയിലെ ഒരു ചൂതാട്ട കേന്ദ്രത്തിൽ നിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്. എ ഐ തട്ടിപ്പ് നടത്താൻ മുഖ്യപ്രതിയായ കൗശൽ ഷായ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. ഈ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേർ കൂടി പിടിയിലാകാനുള്ളതായി സൂചനയുണ്ട്.
കോഴിക്കോട് സൈബർ പോലീസ് സംഘം നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതികളെ ഗോവയിൽ നിന്നും പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ വയോധികനെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സുഹൃത്താണെന്ന് രീതിയിൽ വാട്സ്ആപ്പ് കോൾ ചെയ്ത് 40,000 രൂപയാണ് ഈ സംഘം തട്ടിയെടുത്തിരുന്നത്.








