പത്തനംതിട്ട; ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിയോട് ചേർന്ന് മേൽക്കൂര നിർമ്മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കൽതൂണുകൾ മാറ്റണമെന്ന് പോലീസ്. തീർത്ഥാടകരെ കയറ്റിവിടുന്നതിൽ കൽത്തൂണുകൾ തടസം സൃഷ്ടിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറഞ്ഞു.
മഴക്കാലത്ത് ശബരിമലയിൽ പടിപൂജ തടസമില്ലാതെ നടത്തുന്നതിന് വേണ്ടിയാണ് പതിനെട്ടാം പടിക്ക് മുകളിൽ ഫോൾഡിങ് റൂഫ് സ്ഥാപിക്കാൻ ബോർഡ് തീരുമാനിച്ചത്. ഇതിൻറെ ആദ്യഘട്ടമെന്ന നിലയിലാണ് മേൽക്കൂര ഉറപ്പിക്കാനുള്ള കൊത്തുപണികളോട് കൂടിയ കൽതൂണുകൾ സ്ഥാപിച്ചത്. കൽതൂണുകൾ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതിയിൽ കേസുമുണ്ട്.
നേരത്തെ തീർത്ഥാടകരെ പതിനെട്ടാം പടി കയറ്റാനായി പോലീസ് ഇരുന്നിരുന്ന സ്ഥലത്താണ് കൽത്തുണുകൾ സ്ഥാപിച്ചിരിക്കുന്നത്. തൂണുകൾ വച്ചതാടെ പോലീസ് ഉദ്യോഗസ്ഥരുടെ കൈകൾ തൂണിൽ ഇടിക്കുന്ന സ്ഥിതിയായി.
അതേസമയം ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് മേൽക്കൂര വഴിപാടായി നിർമ്മിക്കുന്നത്. പുതിയ മേൽക്കൂര വന്നാൽ മഴക്കാലത്ത് തടസ്സങ്ങളില്ലാതെ പടിപൂജ ചെയ്യാനാകും. ഇതോടൊപ്പം സ്വർണം പൂശിയ പതിനെട്ടാം പടിയുടെ സംരക്ഷണവും ഉറപ്പാക്കാം.
Discussion about this post