പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പൻമാരെ ദുരിതത്തിലാക്കിയതിൽ ഭരണകൂടത്തിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. ഒരു അയ്യപ്പന്റെ പോലും കണ്ണുനീർ വീഴരുതാത്ത മണ്ണാണിത്. അവിടെയാണ് അമ്മമാർ മാറത്തടിച്ച് നിലവിളിച്ച് പരാതിയുമായി എത്തുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
ബിജെപിയുടെ പ്രതിനിധി സംഘത്തിനൊപ്പം ശബരിമലയിൽ അയ്യപ്പൻമാർ നേരിടുന്ന ദുരിതം നേരിട്ട് മനസിലാക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഭരണകൂടം തെറ്റ് ഏറ്റുപറയണം. സംഭവിച്ചത് തെറ്റാണെന്നും അതിൽ ഖേദിക്കുന്നുവെന്നും പറയണം. അല്ലാതെ തെറ്റ് ചൂണ്ടിക്കാട്ടുന്ന തന്നെപ്പോലുളളവരെ വിചാരണ ചെയ്യാൻ നോക്കുകയല്ല വേണ്ടതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലനിൽക്കുന്നതുപോലും ശബരിമല ഉളളതുകൊണ്ടാണ്. എന്നിട്ട് എന്തിനാണ് അയ്യപ്പൻമാരോട് ഇത്ര അവഗണനയെന്ന് അദ്ദേഹം ചോദിച്ചു. ആരും വീഴ്ച സംഭവിച്ച കാര്യം സമ്മതിക്കുന്നില്ല. വീഴ്ച സംഭവിച്ചുവെന്നും ഖേദമുണ്ടെന്നും ഈ നാട്ടിലെ ഭക്തർക്ക് മുൻപിൽ കൈകൂപ്പി പറയാനുളള മനുഷ്യത്വം എന്തുകൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റിനോ ദേവസ്വം മന്ത്രിക്കോ ഇല്ലെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു.
ഇവിടെ ഒരു പ്രശ്‌നവുമില്ല, ആരോ പറഞ്ഞുണ്ടാക്കുന്നതാണെന്നാ മുഖ്യമന്ത്രി ഉൾപ്പെടെ പറയുന്നത്. ഇത്രയുമൊക്കെ കണ്ടിട്ട് ഒരു പ്രശ്‌നവും ഇല്ലെന്ന് പറയുന്ന ആ നിസംഗതയുടെ രാഷ്ട്രീയമാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്‌നം. വസ്തുതാപരമായി പ്രശ്‌നങ്ങളെ സമീപിക്കുകയും അങ്ങേയറ്റം സത്യസന്ധതയോടെ അത് പരിഹരിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്.
ശബരിമല നട തുറന്നാൽ അയ്യപ്പൻമാർ വരുമെന്ന സാമാന്യബോധം ഭരിക്കുന്നവർക്കില്ലേ. പെട്ടന്ന് ആളുകൾ വന്നുവെന്ന് പറയുന്നതിൽ എന്താണ് അർത്ഥം. അയ്യപ്പൻമാർ മാലയിടുന്നത് ക്ഷേത്രത്തിൽ വരാനാണ്. അത് അവരുടെ മൗലിക അവകാശമാണ്. ആ അവകാശം എന്തിന് നിഷേധിക്കണം. ഒരു അയ്യപ്പന്റെ പോലും കണ്ണുനീർ തുള്ളി വീഴാൻ അനുവദിക്കരുതാത്ത മണ്ണാണിത്. ഇവിടെ എത്ര അമ്മമാർ മാറത്തടിച്ച് നിലവിളിച്ച് പരാതി പറഞ്ഞുവെന്ന് അദ്ദേഹം ചോദിച്ചു.
നിലവിലെ സാഹചര്യങ്ങൾ ബിജെപി പ്രതിനിധി സംഘം വിലയിരുത്തി. ഭക്തജനങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, ദേവസ്വം അധികൃതർ, ആചാര്യന്മാർ എന്നിവരുമായെല്ലാം സംഘം ചർച്ചകൾ നടത്തും. തീർത്ഥാടനകാലത്തെ അവശേഷിക്കുന്ന ദിവസങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം സുഗമമാക്കാനുള്ള നിർദ്ദേശങ്ങളും, പരിഹാര മാർഗങ്ങളും പ്രതിനിധിസംഘം മുന്നോട്ടുവെക്കും.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.രാമൻ നായർ, പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വിഎ സൂരജ്, കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവരും സംഘത്തിലുണ്ട്.
Discussion about this post