ഇസ്ലാമാബാദ്: ലഷ്കർ ഇ ത്വയിബ നേതാവും ഭീകരവാദി റിക്രൂട്ടറുമായ ഭോലാ ഖാൻ എന്ന് വിളിക്കുന്ന ഹബീബുള്ളയെ അജ്ഞാതൻ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. കടുത്ത ഇന്ത്യാ വിരുദ്ധനായ മുൻ പാക് പാർലമെന്റ് അംഗം ദവർ ഖാൻ കുന്ദിയുടെ അടുത്ത ബന്ധുവാണ് ഭോലാ ഖാൻ. ഭോലാ ഖാന്റെ വധത്തെ തുടർന്ന് ഭയചകിതനായ ദവർ ഖാൻ കുന്ദി തന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് പാക് സർക്കാരിനോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇതിന് പുറമേ അന്താരാഷ്ട്ര അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നാണ് ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ ഇന്ത്യ അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ദാവൂദ്.
ദാവൂദിന്റെ ഉള്ളിൽ വിഷം എത്തിയത് എങ്ങനെ എന്ന കാര്യം അജ്ഞാതമാണ്. ആരെങ്കിലും ബോധപൂർവം അയാളുടെ ഭക്ഷണത്തിലോ മറ്റോ വിഷം കലർത്തിയതാകാമെന്നാണ് സംശയിക്കപ്പെടുന്നത്.
അതേസമയം അജ്ഞാത കാരണങ്ങളാൽ പാകിസ്താനിൽ കഴിഞ്ഞ രാത്രി മുതൽ ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലമാണ്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹിക മാദ്ധ്യമങ്ങൾ മിക്കവർക്കും ഉപയോഗിക്കാൻ സാധിക്കുന്നില്ല. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച വെർച്വൽ യോഗം ഇന്ന് നടക്കാനിരിക്കെ പാകിസ്താനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടത് ദുരൂഹമാണെന്നാണ് ആരോപണങ്ങൾ ഉയരുന്നത്.
Discussion about this post